ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ആദ്യ പേജ് കറുത്ത നിറത്തിൽ അച്ചടിച്ച് കാശ്മീരിലെ പ്രമുഖ പത്രങ്ങൾ. ഗ്രേറ്റർ കശ്മീർ , റൈസിംഗ് കശ്മീർ, കശ്മീർ ഉസ്മ , അഫ്താബ്, തൈമീൽ ഇർഷാദ് എന്നിവയുൾപ്പെടെയുള്ള ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങളാണ് പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി കറുത്ത പശ്ഛാത്തലത്തിൽ പത്രം അച്ചടിച്ചത്. തലക്കെട്ടുകളും എഡിറ്റോറിയലുകളും വെളുപ്പിലും ചുവപ്പിലുമാണ് നൽകിയിരിക്കുന്നത് .
സമീപ വർഷങ്ങളിൽ കശ്മീരിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു പഹൽഗാമിലേത്. അഗാധമായ ദുഃഖത്തിലും വ്യത്യസ്ത രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ് കശ്മീരി പത്രങ്ങൾ. 'ഭയാനകം: കശ്മീർ തകർന്നു, കശ്മീരികൾ അപലപിക്കുന്നു'-വെള്ള നിറത്തിൽ തലക്കെട്ട്. 'പഹൽഗാമിൽ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു'- രക്ത-ചുവപ്പ് നിറത്തിൽ ഉപശീർഷകം. ഇങ്ങനെയായിരുന്നു കശ്മീരിലെ പ്രമുഖ മാധ്യമമായ ഗ്രേറ്റർ കശ്മീരിൽ വാർത്ത അച്ചടിച്ചുവന്നത്.
'പുൽമേടിലെ കൂട്ടക്കൊല- കശ്മീരിൻ്റെ ആത്മാവിനെ സംരക്ഷിക്കൂ' എന്ന തലക്കെട്ടോടെ ആദ്യപേജിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ഭീകരാക്രമണത്തിൻ്റെ നേർചിത്രം വരച്ചുകാട്ടി. 'ഭൂമിയിലെ പറുദീസ' എന്ന പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമിക്കുന്ന ജമ്മു കശ്മീരിനെ വീണ്ടും ഇരുണ്ട നിഴലാക്കിയിരിക്കുകയാണ് ഭീകരാക്രമണമെന്നും എഡിറ്റോറിയലിൽ പറയുന്നു."ഹീനമായ ആക്രമണത്തിലൂടെ നിഷ്കളങ്കമായ ജീവനുകൾ മാത്രമല്ല നഷ്ടമായത്, കശ്മീരിന്റെ സ്വത്വത്തിനും മൂല്യങ്ങൾക്കും, അതിന്റെ ആതിഥ്യമര്യാദ, സമ്പദ്‌വ്യവസ്ഥ, സമാധാനം എന്നിവയ്ക്കെല്ലാം പ്രഹരമേറ്റിരിക്കുകയാണ്," എഡിറ്റോറിയലിലെ വരികൾ ഇങ്ങനെയാണ്.
സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളും ലേഖനത്തിലുണ്ട്. കാൽനടയായോ കുതിരസവാരിയിലൂടെയോ മാത്രം എത്തിച്ചേരാവുന്ന, തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലെ ബേതാബ് താഴ്‌വരയിൽ, അക്രമികൾ എങ്ങനെയെത്തിച്ചേർന്നു എന്നാണ് ലേഖനത്തിലെ ചോദ്യം. അഗാധമായ ദുഃഖത്തിലും കശ്മീരിന്റെ ശബ്ദം നിശബ്ദമാകില്ലെന്ന സന്ദേശമാണ് മാധ്യമങ്ങൾ പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നവരിൽ ഭൂരിഭാഗം ആളുകളും പങ്കുവെക്കുന്നതും പത്രങ്ങളുടെ ആദ്യ പേജുകളാണ്.
ALSO READ: മുഖ്യസൂത്രധാരൻ ലഷ്കർ കമാൻഡർ സൈഫുള്ള കസൂരി? പിന്നിൽ ഏഴംഗ സംഘം
അതേസമയം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. തുടർന്ന് ബുധനാഴ്ച കശ്മീരിൽ ബന്ദ് ആചരിച്ചു. ഭീകരാക്രമണത്തിൽ പ്രതിഷേധവുമായി ജമ്മുവിലും കശ്മീരിലും ജനങ്ങള്‍ തെരുവിലിറങ്ങി. പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചും കൂറ്റന്‍ പ്രതിഷേധ റാലിയാണ് നടന്നത്. ജമ്മുവിലെ ഉധംപൂരില്‍ പാക് പതാക കത്തിച്ചും പ്രദേശവാസികള്‍ പ്രതിഷേധിച്ചു.