"പാർട്ടി അണികൾ മദ്യപാനികൾ ആകാൻ പാടില്ല. ലഹരിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തും"
ഇടത് മുന്നണിക്ക് തുടർ ഭരണം ഉറപ്പെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സംഘ പരിവാറിനും, കോൺഗ്രസിനും എതിരായുള്ള വികാരമാണത്. സർക്കാരിൻ്റെ വികസനം ഉയർത്തിപ്പിടിക്കുന്ന നയരേഖ ചർച്ച ചെയ്യുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
തുടർ ഭരണത്തിന് നേതാവ് ആരെന്ന പ്രശ്നമില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പിണറായി വിജയൻ കേരളത്തിലെ ഉന്നത നേതാവ്. മുഖ്യമന്ത്രി ആരാകും എന്നത് പാർട്ടി തീരുമാനിക്കും. പാർട്ടി അണികൾ മദ്യപാനികൾ ആകാൻ പാടില്ല. ലഹരിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തും. സിപിഎമ്മിന് നേതൃ ക്ഷാമമില്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ALSO READ: മുഖ്യമന്ത്രിയായി പിണറായി വിജയന് മൂന്നാം ഊഴം നൽകുന്നതിനെ പിന്തുണച്ച് സിപിഐ
പിണറായി വിജയന് മൂന്നാം ഊഴം നൽകുന്നതിൽ സിപിഐ നേരത്തെ പിന്തുണച്ചിരുന്നു. സിപിഎം മുഖ്യമന്ത്രിക്ക് ടേം നിശ്ചയിച്ചിട്ടില്ലെന്നും, നേരത്തെ അധികാരത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ദീർഘകാലം അധികാരത്തിൽ ഇരുന്നിട്ടുണ്ടെന്നും സിപിഐ രാജ്യസഭാ എംപി അഡ്വ. പി. സന്തോഷ് കുമാർ ന്യൂസ് മലയാളത്തിനോട് പറഞ്ഞിരുന്നു. സിപിഎമ്മിൻ്റെ നേതാവ് ആരാണ് എന്നത് പൊതുജനാഭിപ്രായവും നാടിൻ്റ അഭിപ്രായവും കൂടി കണക്കിലെടുത്ത് തീരുമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായിക്ക് പ്രായപരിധിയിൽ മാത്രമല്ല മത്സരിക്കാനും ഇളവ് ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം ന്യൂസ് മലയാളത്തോട് വ്യക്തമാക്കിയിരുന്നു. മൂന്നാം തവണ ഭരണം കിട്ടുമ്പോൾ മുഖ്യമന്ത്രി പിണറായിയാണോ അല്ലയോ എന്ന് ഇപ്പോൾ തീരുമാനിക്കേണ്ടതില്ല. പിണറായിയാണ് പാർട്ടിയുടെ ഏറ്റവും നേതൃനിരയിലുള്ള നേതാവ്. ആ രീതിയിൽ അങ്ങനെ പറയുന്നതിൽ കുഴപ്പമില്ല. സംഘടനാ രംഗത്തും ഭരണത്തിലും പിണറായി വിജയന് ഇളവുണ്ട്. പ്രായത്തിലും മത്സരിക്കുന്നതിലും ഇളവ് തുടരും," എം.വി. ഗോവിന്ദൻ പറഞ്ഞു.
75 വയസ് പൂർത്തിയായ ഒരാളും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകില്ല. മെമ്പർഷിപ്പ് കുറഞ്ഞാലും വേണ്ടില്ല, മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കുമെന്നും എം.വി. ഗോവിന്ദൻ ന്യൂസ് മലയാളത്തിൻ്റെ ക്രോസ് ഫയറിൽ പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനം ഊന്നൽ നൽകുക തുടർ ഭരണത്തിനാണെന്നും അതിന് പ്രാപ്തമാകുന്ന പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും എം.വി.ഗോവിന്ദൻ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.