ആരോഗ്യ വകുപ്പാണ് പ്രബിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സാണ് പ്രബിൻ
മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് പ്രബിന് സസ്പെൻഷൻ. ആരോഗ്യ വകുപ്പാണ് പ്രബിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സാണ് പ്രബിൻ. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാൻ്റ് ചെയ്ത പ്രബിൻ ഇപ്പോൾ ജയിലിലാണ്.
ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഭർത്താവ് പ്രബിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി വിഷ്ണുജയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനകൾക്ക് പൊലീസ് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന തെളിവുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികളും അടിസ്ഥാനമാക്കിയിട്ടായിരിക്കും പൊലീസിന്റെ അന്വേഷണം.
ALSO READ: "ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്, പാർട്ടിക്ക് വല്ല്യേട്ടൻ മനോഭാവം"
പ്രബിനെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ആണ് നിലവിൽ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതോടെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും. പ്രബിനെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
പ്രബിൻ്റെ വീട്ടിൽ വിഷ്ണുജ ക്രൂര പീഡനം നേരിട്ടതായി വിഷ്ണുജയുടെ സുഹൃത്തും അറിയിച്ചു. ശാരീരികമായും മാനസികമായും പ്രബിൻ വിഷ്ണുജയെ ഉപദ്രവിച്ചിരുന്നുവെന്നും സുഹൃത്ത് അറിയിച്ചു. വിഷ്ണുജ നേരിട്ട ക്രൂരമായ മാനസിക ശാരീരിക പീഡനങ്ങളുടെ കൂടുതൽ വിവരങ്ങളാണ് സുഹൃത്ത് വെളിപ്പെടുത്തിയത്. വിഷ്ണുജ ആരൊക്കെയായി ഫോണിൽ സംസാരിക്കും എന്നതടക്കം പ്രബിൻ നിരീക്ഷിക്കുമായിരുന്നു. താൻ നേരിട്ട പീഡനങ്ങളുടെ വിവരങ്ങൾ മറ്റാരൊടെങ്കിലും പങ്കുവയ്ക്കുന്നോ എന്നും പ്രബിൻ ശ്രദ്ധിച്ചിരുന്നു എന്ന് സുഹൃത്ത് പറഞ്ഞു.
പ്രബിൻ്റെ കുടുംബാംഗങ്ങളെ കേസിൽ പ്രതി ചേർക്കുന്നത് തെളിവുകൾ കൂടി ശേഖരിച്ച ശേഷം ആയിരിക്കും. പൊലീസിൻ്റെ റിപ്പോർട്ട് ലഭിച്ച ശേഷം മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ പ്രബിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസറും അറിയിച്ചു.
കഴിഞ്ഞ മാസം 30നാണ് പോക്കട്ടുംപാടം സ്വദേശി വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയ്ക്ക് സൗന്ദര്യം കുറവാണെന്നും സ്ത്രീധനം നല്‍കിയത് കുറവാണെന്നും ജോലി ഇല്ലെന്നും വിമര്‍ശിച്ച് ഭര്‍ത്താവ് മാനസികായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും വിഷ്ണുജയുടെ പിതാവ് ആരോപിച്ചതിനെ തുടർന്ന് മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.