എൻട്രെ ബിസ് ഫിൻടെക്ക് എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഡയറക്ടർമാരായ അമൃത രാജ്, സൈനുലാബ്ദീൻ എന്നിവർക്കെതിരെയാണ് പരാതി
നെതർലാൻഡ്സ് പൗരനിൽ നിന്ന് മലയാളി യുവാക്കൾ 125 കോടി രൂപ തട്ടിയെടുത്തതായി പരാതി. എൻട്രെ ബിസ് ഫിൻടെക്ക് എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഡയറക്ടർമാരായ അമൃത രാജ്, സൈനുലാബ്ദീൻ എന്നിവർക്കെതിരെയാണ് പരാതി. തട്ടിപ്പ് നടത്തിയത് ആക്സിസ് ബാങ്കിന്റെ പാലക്കാട് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ചാണെന്നും പരാതിയിൽ പറയുന്നു.
2023ൽ എൻട്രെ ബിസ് ഫിൻടെക്ക് കമ്പനിയുടെ അക്കൗണ്ടിലൂടെയാണ് പല തവണയായി ഈ തട്ടിപ്പ് നടത്തിയത്. നെതർലാൻഡ്സ് ആസ്ഥാനമായ ക്യാപിറ്റൽ മാനേജ്മെൻ്റ് കോപ്പറേറ്റ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് ഓൺലൈനായി മലയാളി സംഘം പണം തട്ടിയത്. കവഡിയാറിലുള്ള കമ്പനി ആക്സിസ് ബാങ്കിന്റെ പാലക്കാട് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
126 കോടി രൂപ തട്ടിയെടുത്തതിൽ നിന്ന് ഇവർ ഒരു കോടി രൂപ മടക്കി നൽകിയിരുന്നു. തട്ടിയെടുത്ത പണം അന്വേഷിച്ച് നെതർലാൻഡ്സ് പൗരൻ കേരളത്തിലേക്ക് എത്തുകയും, ഈ സ്ഥാപനത്തിൻ്റെ അഡ്രസ് അന്വേഷിച്ച് നടക്കുകയും ചെയ്തിരുന്നു. അങ്ങനെ അവസാനമാണ് പൊലീസിലേക്ക് എത്തുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിൽ മ്യൂസിയം പൊലീസ് അന്വേഷണം തുടരുകയാണ്. എൻട്രെ ബിസ് ഫിൻടെക്ക് എന്നുള്ളത് ഒരു വെർച്വൽ ഐഡി മാത്രമാണ് എന്നും, ഈ പേരിലുള്ള ഒരു കമ്പനി കവഡിയാറിൽ ഇല്ലെന്നും പൊലീസ് പറയുന്നു. എന്നാൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും പൊലീസ് പറയുന്നു.