ഭാഷാപരമായ സമത്വം ആവശ്യപ്പെടുന്നത് ഷോവനിസമല്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി
എം.കെ. സ്റ്റാലിൻ
ത്രിഭാഷ നയത്തിലൂടെ ഹിന്ദി ഭാഷയെ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം ശക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഭാഷാപരമായ സമത്വം ആവശ്യപ്പെടുന്നത് ഷോവനിസമല്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. 'പ്രിവിലേജുകൾ ശീലമാകുമ്പോൾ, സമത്വം അടിച്ചമർത്തൽ പോലെ തോന്നും' എന്ന ഫ്രാങ്ക്ലിൻ ലിയോനാർഡിന്റെ ഉദ്ധരണി ഉപയോഗിച്ചായിരുന്നു സ്റ്റാലിന്റെ കേന്ദ്ര വിമർശനം.
തമിഴ്‌നാട്ടിൽ തമിഴിന് അർഹമായ സ്ഥാനം ആവശ്യപ്പെട്ടുവെന്ന 'കുറ്റത്തിന്' ചില മതഭ്രാന്തന്മാർ തങ്ങളെ വർഗീയവാദികളും ദേശവിരുദ്ധരുമാക്കി മുദ്രകുത്തുമ്പോൾ ലിയോനാർഡിന്റെ ഉദ്ധരണിയാണ് ഓർമവരുന്നതെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ചൈനീസ് അധിനിവേശം, ബംഗ്ലാദേശ് വിമോചന യുദ്ധം, കാർഗിൽ യുദ്ധം എന്നിവ നടക്കുമ്പോൾ രാജ്യത്തിന് ഏറ്റവും കൂടുതൽ ഫണ്ട് സംഭാവന ചെയ്ത ഡിഎംകെയുടെയും അവരുടെ സർക്കാരിന്റെയും ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാനാണ് ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ മഹത്വവത്കരിക്കുന്ന ചിലർ ധൈര്യപ്പെടുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ഇത്തരക്കാരുടെ പ്രത്യയശാസ്ത്രപരമായ പൂർവ്വികൻ 'ബാപ്പു' (ഗാന്ധിയെ) വധിച്ചയാളാണെന്നും സ്റ്റാലിൻ പോസ്റ്റിൽ കൂട്ടിച്ചേർത്തു . ബിജെപിയെയും ആർഎസ്എസിനെ പരോക്ഷമായി ലക്ഷ്യം വച്ചായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാമർശം.
'140 കോടി പൗരന്മാരെ നിയന്ത്രിക്കുന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾക്ക് തമിഴർക്ക് ഉച്ചരിക്കാനോ വായിച്ചു മനസിലാക്കാനോ പോലും കഴിയാത്ത ഭാഷയിൽ പേരിടുന്നതാണ് ഷോവനിസം. രാഷ്ട്രത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനത്തെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും എൻഇപി എന്ന വിഷം വിഴുങ്ങാൻ വിസമ്മതിച്ചതിന് അതിന്റെ ന്യായമായ പങ്ക് നിഷേധിക്കുകയും ചെയ്യുന്നു', സ്റ്റാലിൻ എക്സിൽ കുറിച്ചു. എന്തും അടിച്ചേൽപ്പിക്കുന്നത് ശത്രുത വളർത്തുന്നുവെന്നും ശത്രുത ഐക്യത്തിന് ഭീഷണിയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Also Read: തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ ഡോഗുകള്‍
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അംഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയാണ് കേന്ദ്ര- തമിഴ്നാട് പോരിന് തുടക്കമിട്ടത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്ര മുന്നറിയിപ്പിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തമിഴ്‌നാട്ടിൽ 1967 മുതൽ ദ്വിഭാഷാ നയം നിലവിലുണ്ട്. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഹിന്ദിയെ 'ഔദ്യോഗിക ഭാഷ'യാക്കാനുള്ള ശ്രമങ്ങൾ അക്രമാസക്തമായ കലാപങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് ദേശീയ പാർട്ടിക്ക് സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ടതെന്ന് അന്ന് സ്റ്റാലിൻ ഓർമപ്പെടുത്തിയിരുന്നു.