"സ്വർണക്കടത്ത് കേസ് പോലെ നിലവിലെ ആരോപണവും ആവിയായി മാറും. കേന്ദ്ര ഏജൻസികളുടെ ശ്രമം വീണ്ടും പരാജയപ്പെടും"
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ തൈക്കണ്ടിയിലിന് എതിരായ മാസപ്പടി കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മകൾ വഴി മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നത്. പിണറായി വിജയൻ്റെ മകളായത് കൊണ്ട് വീണയെ വലിച്ചിഴയ്ക്കുന്നു. വ്യക്തമായ രാഷ്ട്രീയ ഇടപെടൽ നടത്തിയാണ് എസ്.എഫ്.ഐ.ഒ. അന്വേഷണം നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സുതാര്യമായി രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാടുകളാണ്. പിണറായി വിജയന്റെ മകളായതുകൊണ്ട് വീണയെ വലിച്ചിഴയ്ക്കുന്നു. രാഷ്ട്രീയ പ്രേരിത നിലപാടാണ്. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് എല്ലാം അവസാനിപ്പിച്ചതാണ്. നേരത്തെ അവസാനിപ്പിക്കേണ്ടിയിരുന്ന പ്രശ്നത്തെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി മുന്നോട്ട് വലിച്ചിഴയ്ക്കുന്നു. വ്യക്തമായ രാഷ്ട്രീയ ഇടപെടൽ നടത്തിയാണ് എസ്എഫ്ഐഒ അന്വേഷണം. സ്വർണക്കടത്ത് കേസ് പോലെ നിലവിലെ ആരോപണവും ആവിയായി മാറും. കേന്ദ്ര ഏജൻസികളുടെ ശ്രമം വീണ്ടും പരാജയപ്പെടും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വിഷയം പൊലിപ്പിച്ചെടുത്ത് ഇന്ധനം ആക്കാനാണ് ശ്രമം. കോടിയേരിയുടെ മകന്റെയും മുഖ്യമന്ത്രിയുടെ മകളുടെയും വിഷയം രണ്ടാണ്. രണ്ടും താരതമ്യം ചെയ്യാൻ കഴിയില്ല. പിണറായി വിജയന്റെ മകൾ എന്ന പ്രയോഗത്തിലൂടെയാണ് ഈ കേസ് രൂപപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. വീണയുടെ കമ്പനിയുടെ വിലാസം എകെജി സെന്റർ ആയത് എങ്ങനെയെന്ന് ഇതുവരെ പാർട്ടി പരിശോധിച്ചില്ല, ഇനി പരിശോധിച്ചോളാമെന്നും ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യയെ തകർക്കുക എന്ന നരേന്ദ്ര മോദിയുടെ ശ്രമത്തെ തകർക്കുക എന്നതാണ് പാർട്ടി കോൺഗ്രസ് കണ്ടെത്തിയ ചുമതല. ഇടതു പാർട്ടികളുടെ ഐക്യനിര സൃഷ്ടിക്കണമെന്നതാണ് പാർട്ടി കോൺഗ്രസിന്റെ രത്നചുരുക്കമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പാചകവാതക വില വർധനയിൽ ജനജീവിതത്തിൽ പുതിയ ദുരിതം കെട്ടിവെക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എമ്പുരാൻ സിനിമാ വിവാദത്തിൽ ഫാസിസത്തിലേക്ക് കടക്കുന്നതിന് പ്രധാന തെളിവാണിതെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സിനിമ പുറത്തിറങ്ങുന്നത് സെൻസർ ബോർഡിന്റെ അംഗീകാരം നേടിയ ശേഷമാണ്. കൊടും ഭീകരതയിലുള്ള ഭയപ്പെടുത്തലാണ് 24 വെട്ടിന് കാരണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.