"ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വാ തുറക്കുന്നയാളാണ് പി.സി. ജോർജ്"
പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തതിൽ പ്രതികരിച്ച് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖർ മാന്യനായ വ്യക്തിയാണെന്നും, കക്ഷിരാഷ്ട്രീയം ഉള്ള വ്യക്തിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
"തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ്. രാഷ്ട്രീയ രംഗത്ത് പ്രഗത്ഭനല്ല. പക്ഷേ എല്ലാ നേതാക്കളെയും മുന്നോട്ട് കൊണ്ടുപോകാനുള്ള നയവും ചാതുര്യവും ഉണ്ട്. കേന്ദ്രമന്ത്രിയായി പരിചയമുണ്ട്. പക്ഷേ കേരളത്തിൽ വേണ്ട പരിചയമില്ല. അദ്ദേഹമല്ലാതെ വേറെ ആരു വന്നാലും കൂട്ടം കലഹം ഉണ്ടാകും. എല്ലാ കാര്യത്തിലും വിജയിക്കും എന്നാണ് പ്രതീക്ഷ. ആരെയും പ്രകോപിച്ചുള്ള സംസാരമില്ല. വിദ്വേഷപരമായ പെരുമാറ്റവും ഇല്ല. ബിജെപിക്ക് അത് വളരെ ഉപകാരമാകും. ഇവിടെ ബിജെപിയിൽ കൂട്ട് അടിയാണ്," വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
മോഹഭംഗം വന്ന ഒരുപാട് പേർ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. "അവർ സഹകരിച്ചില്ലെങ്കിൽ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും. വമ്പൻ സ്രാവുകൾ ഇവിടെയുണ്ട്. അവരെല്ലാം വെട്ടാതെ ഒന്നിച്ചു നിന്നാൽ അദ്ദേഹത്തിന് മുന്നോട്ടു കൊണ്ടുപോകാനാകും. ക്രിസ്ത്യൻ സമൂഹത്തിലുള്ള എത്രയോ പേരെ കേന്ദ്രമന്ത്രിമാർ ആക്കി. പി.സി. ജോർജിനെ അടക്കം കൊണ്ടുവന്നു. പി.സി. ജോർജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ല. ക്രിസ്ത്യാനികളെ കൂട്ടിക്കൊണ്ടുവരാൻ കഴിവുള്ള വ്യക്തിയല്ല. ആകെ കൂടെയുള്ളത് മകൻ മാത്രം," വെള്ളാപ്പള്ളി പറഞ്ഞു.
പി.സി. ജോർജിനെ ശക്തമായി വിമർശിച്ച വെള്ളാപ്പള്ളി ലൗ ജിഹാദ് പരാമർശം സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്നും, അയാൾക്ക് സ്വന്തമായി അഭിപ്രായമില്ലെന്നും പറഞ്ഞു. ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വാ തുറക്കുന്നയാളാണ് പി.സി. ജോർജ്. ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അയാൾ ദേശീയ കമ്മിറ്റിയിൽ എത്തി. രാഷ്ട്രീയ ഉച്ചസ്വരങ്ങൾ എത്തിയ പാർട്ടിയായി ബിജെപി മാറിയെന്ന് സംശയമുണ്ട്. അവയെല്ലാം അടിഞ്ഞുകൂടുന്നത് ബിജെപിയിൽ. അതാണ് ബിജെപി കേരളത്തിൽ വളരാത്തതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആശമാരുടെ സമരം:
"ആശമാരുടെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു. ലഭിക്കുന്നത് തുച്ഛമായ തുക. ഇടതുപക്ഷ സർക്കാരാണ് പെൻഷൻ കൂട്ടി നൽകിയത്. കാശില്ലാത്തതുകൊണ്ടാകാം കൂട്ടി നൽകാത്തത്. കേന്ദ്രത്തിൽ നിന്ന് പണം കിട്ടിയാൽ കൊടുക്കുമായിരിക്കും. കേന്ദ്രം തരാനുണ്ടെന്ന് സംസ്ഥാനവും ഒന്നും തരാനില്ലെന്ന് കേന്ദ്രവും പറയുന്നു. രണ്ടു പേരും പറയുന്നതിൽ ഏതാണ് ശരിയെന്ന് മനസ്സിലാവുന്നില്ല."
ചീഫ് സെക്രട്ടറിയുടെ വർണ്ണ വിവേചന പോസ്റ്റ്:
"വർണവിവേചനം ഇപ്പോഴും നിലനിൽക്കുന്നു. വർണ്ണത്തിന്റെ പേരിൽ വിവേചനം ഉണ്ട്. ചീഫ് സെക്രട്ടറി പറഞ്ഞത് പുതിയൊരു അറിവല്ല. ഇവിടെ ജനാധിപത്യം മരിച്ചുപോയി. മതാധിപത്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ ഇതെല്ലാം ഉണ്ടാകും. മുസ്ലിങ്ങൾക്കെതിരെ പറയുമ്പോൾ ബിജെപിക്ക് സുഖിക്കുമല്ലോ. ഈഴവർ തെണ്ടികൾ ആണെന്ന് ഒരു കാലത്ത് പറഞ്ഞ ആളാണ് പി.സി. ജോർജ്. അതുപോലെ ഒരുപാട് തെണ്ടിത്തരങ്ങൾ പറഞ്ഞിട്ടുള്ള ആളാണ് പി.സി. ജോർജ്. ആർക്കും വേണ്ടാത്തവർ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപി."
ALSO READ: ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇ.ഡി ഉളുപ്പില്ലാതെ രാഷ്ട്രീയ കളി നടത്തുന്നു: എം.വി. ഗോവിന്ദൻ
2026 നിയമസഭാ തിരഞ്ഞെടുപ്പ്:
"അടുത്തവട്ടം ഇടതുപക്ഷം ഭരിക്കും. അത് ഇടതുപക്ഷത്തിൻ്റെ ഗുണം കൊണ്ടല്ല, യുഡിഎഫിന്റെ ദോഷം കൊണ്ട്. കോൺഗ്രസിൽ യോജിപ്പില്ല. അഞ്ച് പേർ മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുന്നു. എൻഡിഎ കൂടുതൽ വോട്ട് നേടുന്നു. ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പറയാൻ താനില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഖ്യമന്ത്രിയാകാൻ പിണറായി അല്ലാതെ മറ്റൊരാളില്ല. മറ്റാരെങ്കിലും മുഖ്യമന്ത്രിയായാൽ പാർട്ടി അടിച്ചു പിരിയും"
സ്വകാര്യ സർവകലാശാല:
"നയം മാറ്റാൻ ഇടതുപക്ഷം നിർബന്ധിതരായി. കാലഘട്ടങ്ങൾ കഴിയുമ്പോൾ മാറ്റങ്ങൾ അംഗീകരിക്കേണ്ടി വരും. തിരിച്ചറിവുള്ള പാർട്ടിയാണ്, പക്ഷേ കാലം കുറച്ചു കഴിഞ്ഞു നയം മാറ്റാൻ."
ALSO READ: അനധികൃത സ്വത്ത് സമ്പാദന കേസ്; കെ. ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി
ഷർട്ട് ഇടാതെ ക്ഷേത്രപ്രവേശനം:
"ശിവഗിരി മഠത്തിൽ നിന്ന് വന്ന ഉൾവിളി അല്ല ഇത്. മൂന്നു കൊല്ലങ്ങൾക്ക് മുമ്പ് താൻ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി. ഞങ്ങൾക്ക് പണ്ടെ ഉൾവിളി ഉണ്ടായതാണ്. മാറ്റങ്ങൾ സ്വാഭാവികമായി വരും. യാഥാസ്ഥിതിക ചിന്തകർ അത് എതിർക്കും."
ശശി തരൂർ വിഷയം:
"പുള്ളി രാഷ്ട്രീയ അടവ് നയങ്ങൾ പലതും കാണിക്കുന്നുണ്ട്. മോദിയെ സുഖിപ്പിക്കുന്നു ഇടയ്ക്ക് കോൺഗ്രസിന് സുഖിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ കൊള്ളാവുന്ന നേതാവ്. മുഖ്യമന്ത്രിയാകാൻ കൊള്ളണമെങ്കിൽ നേതൃപാടവം വേണം. അനുയായികളെ സൃഷ്ടിക്കുന്നതാണ് നല്ല നേതാവ്. പാർട്ടിക്ക് അകത്തു നിൽക്കുമ്പോൾ അച്ചടക്കത്തോടെ നിൽക്കണം. അത് നിൽക്കുന്നില്ല. കോൺഗ്രസിൽ കുറെ ആളുകൾ മുഖ്യമന്ത്രി ആകാൻ നിൽക്കുന്നുണ്ട്. എല്ലാവർക്കും കിട്ടിയാൽ കൊള്ളാം. കെപിസിസി പ്രസിഡൻ്റിനെ എപ്പോഴും ചീത്ത പറയുകയല്ലേ വി.ഡി. സതീശൻ ചെയ്യുന്നത്. ഇടയ്ക്ക് എന്നെയും പറയും. അവൻ തണ്ടനാണ്. വി.ഡി. സതീശൻ ബാക്കിയുള്ളവരെ വെട്ടി മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുകയാണ്. പറച്ചിലിൽ ഹീറോയും കാര്യത്തിൽ സീറോയും ആണ്"