മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്കുള്ള കേന്ദ്ര ഇൻഷുറൻസ് പദ്ധതിയാണ് അവതാളത്തിലായത്
മാനസിക- ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്കുള്ള കേന്ദ്ര ഇൻഷുറൻസ് പദ്ധതി അവതാളത്തിലായതോടെ ചികിത്സ പ്രതിസന്ധിയിൽ എന്ന് രക്ഷിതാക്കൾ. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ, സെറിബ്രൽ പൾസി ബാധിച്ചവർ, മാനസിക വെല്ലുവിളിയുള്ളവർ, ബഹുവൈകല്യമുള്ളവർ എന്നീ നാല് വിഭാഗക്കാരുടെ ചികിത്സയ്ക്കായാണ് പദ്ധതിക്ക് രൂപം നൽകിയത്.എന്നാൽ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും കിട്ടുന്നില്ല.
നിരാമയ പദ്ധതി നടപ്പാക്കുന്ന നാഷണൽ ട്രസ്റ്റ് നോഡൽ ഏജൻസിയുടെ സംസ്ഥാനത്തെ പ്രവർത്തനം രണ്ട് വർഷമായി നിലച്ചിരിക്കുകയാണ്. പ്രീമിയം തുക അടച്ച് ഇൻഷുറൻസ് പുതുക്കിയിട്ടും, പണം ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. നിരാമയ ഇൻഷുറൻസ് പദ്ധതി ഭിന്നശേഷിക്കാരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 1999ൽ കൊണ്ടുവന്ന നാഷണൽ ട്രസ്റ്റ് ആക്ടിൻ്റെ കീഴിലാണ്. ഇത്തരത്തിൽ ഒരു പദ്ധതി കടലാസുകളിൽ ഉണ്ടെന്നല്ലാതെ ഗുണഭോക്താക്കൾക്ക് പണം കിട്ടുന്നില്ല.
ALSO READ: ആശുപത്രി ഐസിയുവിൽ വെച്ച് എയർഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന് പരാതി; സംഭവം ഗുരുഗ്രാമിൽ
എറണാകുളത്തെ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുടെ രക്ഷ എന്ന ഏജൻസിയിലേക്കാണ്, ക്ലെയിമിനായി അപേക്ഷ നൽകേണ്ടത്. ആവശ്യമായ വിവരങ്ങൾ നൽകിയാലും ഓരോ കാരണങ്ങൾ പറഞ്ഞു ഇൻഷുറൻസ് തടഞ്ഞുവെക്കുന്നുവെന്ന പരാതിയും ഗുണഭോക്താക്കൾ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്ത് 1,8952 പേർ നിരാമയ ഇൻഷുറൻസിൻ്റെ ഭാഗമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പേർ പദ്ധതിയിൽ ചേർന്നതും കേരളത്തിൽ നിന്നാണ്. എന്നാൽ പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഏജൻസിയുടെ പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം പിന്നിടുന്നു.
ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് പ്രീമിയം പുതുക്കുന്നത്. ബിപിഎൽ ഗുണഭോക്താക്കൾ 250 രൂപയും എപിഎൽ ഗുണഭോക്താക്കൾ 500 രൂപയും നൽകിയാണ് അംഗത്വം എടുക്കുന്നത്. ഓരോ വർഷവും ഇൻഷുറൻസ് പുതുക്കാൻ ബിപിഎല്ലുകാർ 50 രൂപയും, എപിഎല്ലുകാർ 250 രൂപയും അടയ്ക്കണം. പണം മുടക്കി ഇൻഷുറൻസ് പുതുക്കിയിട്ടും അതിൻ്റെ പ്രയോജനം മാത്രം ലഭിക്കുന്നില്ലെന്നാണ് ഗുണഭോക്താക്കളുടെ പ്രധാന പരാതി.