പുതിയ ഭരണകൂടം അധികാരമേറ്റ് മൂന്ന് ആഴ്ചകൾക്കുള്ളിലാണ് പ്രധാനമന്ത്രിയെ യുഎസ് സന്ദർശിക്കാൻ ക്ഷണിച്ചിരിക്കുന്നത്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച അമേരിക്ക സന്ദർശിക്കും. ഫെബ്രുവരി 12-13 തീയതികളിലാകും പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. പ്രതിരോധ സഹകരണം, വ്യാപാര ബന്ധങ്ങൾ, ചൈനയുടെ വർധിച്ചുവരുന്ന സാമ്പത്തിക, സൈനിക സ്വാധീനത്തെ ചെറുക്കൽ എന്നിവയെ കേന്ദ്രീകരിച്ചാകും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ നടക്കുക. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യയ്‌ക്കെതിരായ താരിഫ് ഭീഷണികളുടെയും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദർശനം.
പുതിയ ഭരണകൂടം അധികാരമേറ്റ് മൂന്ന് ആഴ്ചകൾക്കുള്ളിലാണ് പ്രധാനമന്ത്രിയെ യുഎസ് സന്ദർശിക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഇതോടെ ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അമേരിക്ക സന്ദർശിക്കുന്ന ആദ്യത്തെ ചുരുക്കം ചില ലോക നേതാക്കളിൽ ഒരാളാകും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇതിനകം തന്നെ ട്രംപ് കൂടിക്കാഴിച നടത്തിയിരുന്നു. ജപ്പാന്റെ ഷിഗെരു ഇഷിബയുമായി ഈ ആഴ്ച വാഷിംഗ്ടണിൽ ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയും അമേരിക്കയും തങ്ങളുടെ സൈനിക, പ്രതിരോധ സഹകരണം വർധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ട്രംപ്-മോദി കൂടിക്കാഴ്ച ഈ സഹകരണത്തിന്റെ മറ്റ് മേഖലകളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കഴിഞ്ഞ മാസം ട്രംപ് നടപ്പാക്കിയ വ്യാപാര നയങ്ങൾ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയും ചൈനീസ് ഉത്പ്പന്നങ്ങൾക്ക് 10 ശതമാനം അധിക നികുതിയുമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ ആശങ്കകൾക്കിടയിലാണ് പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവന് ബദലായി നിർമിക്കുന്ന ബഹുരാഷ്ട്ര അടിസ്ഥാന സൗകര്യ സംരംഭമായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാകും അജണ്ടയിലെ പ്രധാന വിഷയം. പദ്ധതിയിലെ ഒരു നിർണായക പങ്കാളി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പാണ്.
എന്താണ് ഐഎംഇസി
ഇന്ത്യയെ മിഡിൽ ഈസ്റ്റ് വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ബൃഹത്തായ അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ നിന്ന് വ്യത്യസ്തമായി വിപണി നിയന്ത്രിതവും സുതാര്യവുമായ സംരംഭമായാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ കണക്കാക്കുന്നത്. ഇത് ഉൾപ്പെടുന്ന രാജ്യങ്ങൾ അവരുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു.
ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇസ്രായേൽ, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന 4,500 കിലോമീറ്റർ വ്യാപാര പാതയാണ് ഐഎംഇസി. പരമ്പരാഗത കടൽ പാതകളെ അപേക്ഷിച്ച് ഗതാഗത സമയം ഗണ്യമായി കുറയ്ക്കുന്നതിന് ഈ ഇടനാഴി സഹായിക്കും. പുതിയ തുറമുഖങ്ങൾ, റെയിൽ ശൃംഖലകൾ, ഊർജ്ജ പദ്ധതികൾ എന്നിവയിൽ നിന്നും പങ്കാളി രാജ്യങ്ങൾക്ക് പ്രയോജനം ലഭിക്കും. പുതിയ തുറമുഖങ്ങൾ, റെയിൽ ശൃംഖലകൾ, ഊർജ്ജ പദ്ധതികൾ എന്നിവയിൽ നിന്നും ഈ രാജ്യങ്ങൾക്ക് പ്രയോജനം ലഭിക്കും.