അതേസമയം, നടൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിച്ചെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലം വന്നശേഷമേ കൂടുതൽ വകുപ്പ് ചുമത്തുന്നതിൽ തീരുമാനം എടുക്കു
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള നീക്കവുമായി പൊലീസ്. നടനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴിയെടുക്കാനാണ് നീക്കം. നടൻ സംശയാസ്പദമായി ബാങ്ക് ഇടപാടുകൾ നടത്തിയവരോടും വിവരങ്ങൾ തേടാനാണ് പൊലീസിൻ്റെ തീരുമാനം. എഫ്ഐആർ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. അതേസമയം, നടൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിച്ചെങ്കിലും ശാസ്ത്രീയ പരിശോധന ഫലം വന്ന ശേഷമേ കൂടുതൽ വകുപ്പ് ചുമത്തുന്നതിൽ തീരുമാനം എടുക്കൂ.
സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെ പറ്റിയുള്ള നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഡാന്‍സാഫ് സംഘം പരിശോധനയുമായി കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ എത്തിയത്. എന്നാൽ സംഘത്തെ കണ്ടപ്പോൾ നടന്‍ ഇറങ്ങിയോടി. തുടർന്ന് ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി ഹാജാരാകാന്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോഗക്കാറുണ്ടെന്ന് സമ്മതിച്ചതോടെ കേസെടുക്കുകയായിരുന്നു.
ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് സമ്മതിച്ചതോടെയാണ് കേസെടുക്കുന്നതിലേക്കും അറസ്റ്റ് നടപടികളിലേക്കും പൊലീസ് കടന്നത്. ഇടപാടുകാരുമായുള്ള ഷൈനിൻ്റെ ബന്ധം ഉറപ്പിക്കുന്ന ഫോൺ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സെൻട്രൽ എസിപി സി. ജയകുമാർ, നാർകോട്ടിക് എസിപി കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. എൻഡിപിഎസ് ആക്ട് 27 (ബി), 29, ബിഎൻസ് 238 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് ചോദ്യം ചെയ്യലിനായി നോർത്ത് പൊലീസ് തയാറാക്കിയത്.
അളവിൽ കവിഞ്ഞ മെത്താഫെറ്റാമിൻ ഉപയോഗിച്ചിരുന്നതായി ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീനയുമായും ലഹരി ഇടപാടുകാരൻ സജീറുമായും ബന്ധമുണ്ടെന്നും സമ്മതിച്ചു. ഹോട്ടൽ മുറിയിൽ നിന്ന് രാത്രിയിൽ ഇറങ്ങിയോടിയത് പൊലീസിനെ ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചെന്ന് ആദ്യം പറഞ്ഞ ഷൈൻ പിന്നീട് പല കാര്യങ്ങളും തുറന്ന് സമ്മതിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.