കേസ് ഇന്നലെ പരിഗണിച്ചെങ്കിലും താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു
ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിൻ്റെ ജാമ്യപേക്ഷ കോടതി തള്ളി. താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. കേസ് ഇന്നലെ പരിഗണിച്ചെങ്കിലും വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നാലാം പ്രതി അബ്ദുൽ നാസറിൻ്റെ റിമാൻഡ് കോടതി ഏപ്രിൽ ഒന്നു വരെ നീട്ടി. ഓൺലൈൻ വഴിയാണ് നാസറിനെ കോടതി മുമ്പാകെ ഹാജരാക്കിയത്.
ALSO READ: ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ
നേരത്തെ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കൊടുവള്ളി എംഎസ് സൊല്യൂഷൻസ് ട്യൂഷൻ സെന്റർ, മലപ്പുറം മേൽമുറി മഅ്ദിൻ സ്‌കൂൾ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്യുക.
അതേസമയം ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നെന്നാണ് എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ വാദം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു ഷുഹൈബ് ആരോപണവുമായി രംഗത്തെത്തിയത്. എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നെന്നും അതിന്റെ ഭാഗമായാണ് കേസെന്നുമാണ് സിഇഒയുടെ ആരോപണം.
കേസിന് പിന്നിൽ പിന്നിൽ പ്രമുഖ സ്ഥാപനമുണ്ടെന്ന് ഷുഹൈബ് പറയുന്നു. കൃത്യമായ പ്ലാനോടുകൂടിയാണ് അധ്യാപകൻ ഫഹദിനെ എംഎസ് സൊല്യൂഷനിലേക്ക് അയച്ചത്. നാട്ടിലെ പ്രാദേശിക നേതാവിന് ഇത് സംബന്ധിച്ച് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. തന്റെ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഷുഹൈബ് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ സിഇഒ മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെ പുതിയ പരസ്യവുമായി ചാനൽ രംഗത്തെത്തിയതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.