രാജ്യത്തെ ഗോത്രമേഖലയിലടക്കം ആർഎസ്എസ് സ്വാധീനം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സനാതൻ ധർമ സദസ് സംഘടിപ്പിച്ചത്
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ചടങ്ങുകളിലൊന്നായി മഹാകുംഭമേള മാറുമ്പോഴും ആ വിശ്വാസ സംഗമത്തെ മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മുഖ്യ പ്രചരണ വേദിയാക്കുകയാണ് ആർഎസ്എസ്. പ്രയാഗ് രാജിൽ സംഘപരിവാർ സംഘടനകൾ ഇതുവരെ സംഘടിപ്പിച്ചത് പത്തോളം മഹാകൂട്ടായ്മകളാണ്. മന്ദിർ മുക്തി ആന്ദോളൻ മുതൽ ആദിവാസി, ബൗദ്ധ, സനാതൻ സംഗമം വരെ മഹാകുംഭമേളയ്ക്കിടെ ആർഎസ്എസ് നേതൃത്വത്തിൽ നടത്തി.
രാജ്യത്തെ ഗോത്രമേഖലയിലടക്കം ആർഎസ്എസ് സ്വാധീനം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സനാതൻ ധർമ സദസ് സംഘടിപ്പിച്ചത്. ബുദ്ധസന്യാസിമാർ മുതൽ ആദിവാസികൾ വരെ എന്നായിരുന്നു പരിപാടിയുടെ പ്രചരണവാചകം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാൾ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നും പ്രതിനിധികളുമെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രിമാർ, ബിജെപി നേതാക്കൾ എന്നിവരടക്കം ഇത്തരം പരിപാടികളുടെ ഭാഗമാകി.
കുംഭമേളയിലേക്ക് ആദ്യമായി 600 ഓളം ബുദ്ധ സന്ന്യാസിമാരാണ് ഇത്തവണ ഒരുമിച്ചെത്തി സ്നാനം നടത്തിയത്. ആർഎസ്എസിന്റെ കീഴിലുള്ള ധർമ സംസ്കൃതി സംഘമാണ് ഇതിനുള്ള സന്നാഹം ഒരുക്കിയത്. ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും ഒരുമിച്ച് നിന്നാൽ ലോകത്തിന് മുന്നിൽ ശക്തരാണ്, ഒരു വൃക്ഷത്തിന്റെ പല ചില്ലകൾ എന്നാണ് ഹിന്ദു, ബുദ്ധ കൂട്ടായ്മയെക്കുറിച്ച് യുപി മുഖ്യമന്ത്രി പറഞ്ഞത്.
Also Read: കുംഭമേള തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; 10 പേർക്ക് ദാരുണാന്ത്യം, 19 പേർക്ക് പരിക്ക്
ഫെബ്രുവരി അഞ്ചിന് നടന്ന ബൗദ്ധ് മഹാകുംഭ് യാത്രയുടെ ഭാഗമായി ജുനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദഗിരി നേതൃത്വം നൽകിയ ചടങ്ങിൽ ആർഎസ്എസ് നേതാക്കളും മന്ത്രിമാരും പങ്കെടുത്തു. ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണം, ടിബറ്റിന് സ്വയംഭരണം നൽകണം സനാതൻ ധർമവും ബുദ്ധിസവും ഒരുമിച്ച് പോകണം, ക്ഷേത്രങ്ങളുടെ പഴയ പ്രൗഢി തിരിച്ചുപിടിക്കണം എന്നിങ്ങനെ പ്രമേയങ്ങളും പാസാക്കി.
ഫെബ്രുവരി ആറിനും ഏഴിനുമായി ജൻജാതി മഹാകുംഭ് എന്ന പേരിൽ ഗോത്രവിഭാഗത്തിനും ഗോത്ര യുവാക്കൾക്കുമായി യുവകുംഭ് പരിപാടിയും വനവാസി കല്യാണിന്റെ പേരിൽ, പ്രയാഗ് രാജിൽ നടന്നു. നാഗാലാൻഡ്, മിസോറം, കേരള, ആൻഡമാൻ, ഹിമാചൽ എന്നിവിടങ്ങളിൽ നിന്നടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര പട്ടികവർഗ വികസനക്ഷേമ സഹമന്ത്രിയും ചടങ്ങിനെത്തി.
Also Read: ശീഷ് മഹൽ മോടി പിടിപ്പിക്കല്‍; ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ
10,000 ട്രൈബൽ യുവാക്കളാണ് വനവാസി കല്യാണിന്റെ കീഴിൽ ഇത്തവണ കുംഭമേളാ വോളണ്ടിയർമാരായി സേവനം നടത്തുന്നത്. ഫെബ്രുവരി 10 ന് ശാന്ത് സംഘ് എന്ന പേരിൽ മറ്റൊരു കൂട്ടായ്മയും നടന്നു. ആദിവാസികളിൽ നിന്നുള്ള പുരോഹിതരാണ് ഇതിൽ പങ്കെടുത്തത്. ഇതിന് നേതൃത്വം നൽകിയത് ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസ്ബലേയാണ്. വിഎച്ച്പിയുടെ മൂന്ന് ദിവസത്തെ ദേശീയ കൂട്ടായ്മ മന്ദിർ മുക്ത് ആന്ദോളൻ എന്ന പേരിൽ പ്രയാഗ് രാജിൽ നടന്നു. ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുക എന്നതായിരുന്നു വിഎച്ച്പി പരിപാടിയുടെ മുദ്രാവാക്യം. ദളിത് വിഭാഗത്തിലെ സ്ത്രീകൾക്ക് അടക്കം ക്ഷേത്രസമിതികളിൽ അംഗത്വം വേണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. എബിവിപിയുടെ വിദ്യാർഥി സംഗമവും മഹാകുംഭമേളയ്ക്കിടെ നടന്നു. 30 കോടിയോളം വിശ്വാസികൾ ഇതുവരെ പങ്കെടുത്തുവെന്ന് യുപി സർക്കാർ അവകാശപ്പെടുന്ന മഹാകുംഭമേളയെ തങ്ങളുടെ രാഷ്ട്രീയ പ്രചാരണവേദി കൂടിയാക്കുകയാണ് ആർഎസ്എസ് എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.