മുഖ്യമന്ത്രി തന്നെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ ഉദ്യോഗസ്ഥർക്ക് പകരം മന്ത്രി തന്നെ ചർച്ചയ്ക്ക് പങ്കെടുക്കണം. എല്ലായിടത്തും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു. എന്തുകൊണ്ട് ആശ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഓണറേറിയം 21000 രൂപയാക്കണം. വിരമിക്കൽ ആനുകൂല്യം ആയി 5 ലക്ഷം നൽകണം. മുഖ്യമന്ത്രി തന്നെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആശവർക്കർമാർ നടത്തുന്നത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്. സർക്കാർ സമരം ചെയ്യുന്നവരുടെ കണക്ക് എടുക്കുന്നു. പല തരത്തിലും ഇവരെ ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രി വിളിച്ചാൽ അരമണിക്കൂർ കൊണ്ട് പ്രശ്നം പരിഹരിക്കാം. എന്നാൽ 13 ദിവസമായി ഇവർ സമരം നടത്തുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രി ക്രൂരനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന സമരത്തിലെത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശവർക്കർമാരുടെ സമരത്തിൽ ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനെതിരെയും രമേശ് ചെന്നിത്തല. ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നയാൾ ആണ് ബിനോയ് വിശ്വം. പിണറായി വിജയൻ അടപ്പിച്ച വാ ഇതുവരെ തുറന്നിട്ടില്ല. ബിനോയ് വിശ്വത്തിന്റെ വാക്കിന് ഒരു വിലയും ആരും നൽകുന്നില്ല. അതൊക്കെ പഴയ സിപിഐ ആണ്. ഇവിടെ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.