ഈ മാസം 24ന് സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ'യെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം.
സംസ്ഥാനത്തെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്.ഈ മാസം 24ന് സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ'യെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം.
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തേ രംഗത്തെത്തിയിരുന്നു. ആരോഗ്യ ഉദ്യോഗസ്ഥർക്ക് പകരം മന്ത്രി തന്നെ ചർച്ചയ്ക്ക് പങ്കെടുക്കണം. എല്ലായിടത്തും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു. എന്തുകൊണ്ട് ആശ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഓണറേറിയം 21000 രൂപയാക്കണം. വിരമിക്കൽ ആനുകൂല്യം ആയി 5 ലക്ഷം നൽകണം. മുഖ്യമന്ത്രി തന്നെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റയാണ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
പന്തംകൊളുത്തി പ്രകടനവുമായി എത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ ആദ്യം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളലും ഉണ്ടായി. പ്രവർത്തകർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതോടെ പൊലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ സമരം ചെയ്യാൻ തയ്യാറെന്ന് വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രം പണം നൽകാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും 2023-24ൽ 100 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകാനുള്ളതെന്നുമാണ് മന്ത്രി അറിയിച്ചത്. ആശ വർക്കർമാർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന തുക ഓണറേറിയമായി നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയിൽ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്. തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ആശാവർക്കർമാരുടെ മഹാസംഗമവും ഇന്ന് നടന്നു. വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വർക്കർമാരുടെ തീരുമാനം.