കാലിക്കറ്റ് സർവകലാശയയിൽ നടന്നത് കെഎസ്‌യുവിൻ്റെ ഏകപക്ഷീയമായ ആക്രമണമാണ്
കലോത്സവങ്ങൾ സർഗാത്മക പ്രവർത്തനങ്ങളുടെ ഇടമാണെന്നും, അത് അക്രമത്തിൻ്റെ ഇടമായി മാറാൻ പാടില്ലായെന്നതാണ് എസ്എഫ്ഐയുടെ നിലപാടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എം. ആർഷോ. യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
കാലിക്കറ്റ് സർവകലാശലയയിൽ കണ്ടത് കെഎസ്‌യുവിൻ്റെ ഏകപക്ഷീയമായ ആക്രമണമാണ്. തൃശൂരിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങൾ നമ്മൾക്ക് മുന്നിലുണ്ടെന്നും ആർഷോ പറഞ്ഞു.അക്രമ സംഭവങ്ങളിൽ എസ്എഫ്ഐക്ക് പങ്കുള്ളതായി കരുതുന്നില്ലെന്നും ആർഷോ വ്യക്തമാക്കി. കെ. സുധാകരൻ കെഎസ്‌യു പ്രവർത്തകരെ അക്രമം നടത്താൻ പ്രേരിപ്പിക്കുന്നുവെന്നും, അവർക്ക് വേണ്ട പിന്തുണ കൊടുക്കാൻ കോൺഗ്രസിൻ്റെ നേതാക്കളോട് ആവശ്യപ്പെടുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു.
ALSO READ: കലോത്സവ വേദികളിൽ ചറപറ അടി, തിരുത്തേണ്ടവർ കണ്ണടച്ച് ഇരിക്കുന്നു: ജി. സുധാകരൻ
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ വിമർശനവുമായി മുൻമന്ത്രി ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. കലോത്സവ വേദികളിലെ തമ്മിൽത്തല്ല് തിരുത്തേണ്ടവർ കണ്ണടച്ചിരിക്കുകയാണ്. കലോത്സവവേദികളിൽ ഇപ്പോൾ ചറപറ അടിയാണ്. ഏത് കക്ഷിയാണെന്നതിന് ഇവിടെ പ്രസക്തിയില്ല, ബന്ധപ്പെട്ടവർ അത് തിരുത്തണം. അടി കൂടേണ്ടവർ ക്യാമ്പസിന് പുറത്ത് അടി ഉണ്ടാക്കണം എന്നും ജി. സുധാകരൻ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. കെഎസ്‌യുവിനെ അക്രമങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നുമായിരുന്നു പിണറായി വിജയൻ്റെ വിമർശനം.
അതേസമയം, ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിലെ പൊലീസ് നടപടിയിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസ് കെഎസ്‌യു അനുകൂല നിലപാട് സ്വീകരിച്ചെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടു.