അക്രമ വിവരങ്ങള്‍ വിവരിച്ച ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റിലും പ്രതി നഞ്ചക്കിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു
കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്താം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മര്‍ദ്ദനത്തിനുപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു. പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം ആയുധം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ കേസിലെ പ്രതികളായ 5 വിദ്യാര്‍ഥികളുടെയും വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മര്‍ദ്ദനത്തിനുപയോഗിച്ച ആയുധം കണ്ടെത്തിയത്.
നിയമ നടപടികളുടെ ഭാഗമായി ഒബ്‌സെര്‍വഷന്‍ ഹോമിലേക്ക് മാറ്റിയ 5 പ്രതികളില്‍ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് നഞ്ചക്ക് കണ്ടെത്തിയത്. ആക്രമണം നടന്ന ആദ്യ ഘട്ടത്തില്‍ തന്നെ നഞ്ചക്ക് പോലുള്ള ആയുധം ഉപയോഗിച്ചാണ് ഷഹബാസിനെ മര്‍ദിച്ചത് എന്ന ആരോപണം ഷഹബാസിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉയര്‍ത്തിയിരുന്നു. ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അത് ശരിവെക്കുന്നതായിരുന്നു.
യാതൊരു ലാഞ്ചനയും ഇല്ലാതെ അക്രമ വിവരങ്ങള്‍ വിവരിച്ച ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റിലും പ്രതി നഞ്ചക്കിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. 5 പ്രതികളുടെയും വീടുകളില്‍ ഒരേ സമയമായിരുന്നു പരിശോധന. ഒരാളുടെ വീട് ആളില്ലാതെ പൂട്ടിയ നിലയിലായിരുന്നു. പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകളില്‍ നിന്നും കുറ്റകൃത്യം ആസൂത്രിതമെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
ALSO READ: പാലാരിവട്ടത്ത് ക്യാബിന്‍ ക്രൂ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കൊല്ലം സ്വദേശി ആർഷ
പിടിയിലായ 5 പ്രതികളെ കൂടാതെ മറ്റ് വിദ്യാര്‍ഥികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണം നടന്ന സ്ഥലത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഷഹബാസിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഷഹബാസിന്റെ കൊലപാതകം പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതമാണെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ ആരോപിച്ചു. പ്രതികളായ 5 വിദ്യാര്‍ഥികളില്‍ 3 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ മര്‍ദിച്ച കേസില്‍ പ്രതികളായിരുന്നു. ഈ കേസ് പിന്നീട് പ്രതികളുടെ രക്ഷിതാക്കള്‍ തന്നെ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ഇക്ബാല്‍ ആരോപിക്കുന്നു.
അതേസമയം നാളെ ആരംഭിക്കുന്ന 10 ാം ക്ലാസ്സ് പൊതു പരീക്ഷയില്‍ പങ്കെടുക്കാന്‍ പ്രതികളായ വിദ്യാര്‍ഥികളെ താമരശ്ശേരി സ്‌കൂളിലേക്ക് എത്തിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതികളായ വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് എത്തിച്ചാല്‍ തടയുമെന്നും വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി അറിയിച്ചു.