കഴിഞ്ഞയാഴ്ച പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ, സോണിയ ഗാന്ധി പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെതിരെ അപമാനകരവും അപകീർത്തികരവുമായ വാക്കുകൾ ഉപയോഗിച്ചെന്നാണ് ബിജെപിയുടെ ആരോപണം
രാഷ്ട്രപ്രതി ദ്രൗപദി മുർമുവിനെതിരായ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിവാദ പ്രസ്താവനയിൽ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തിലാണ് ബിജെപിയുടെ നോട്ടീസ്. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിന് ശേഷം പാവം രാഷ്ട്രപതി ക്ഷീണിച്ചുപോയി എന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായത്.
കഴിഞ്ഞയാഴ്ച പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ, സോണിയ ഗാന്ധി പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെതിരെ അപമാനകരവും അപകീർത്തികരവുമായ വാക്കുകൾ ഉപയോഗിച്ചെന്നാണ് ബിജെപിയുടെ ആരോപണം. പരമോന്നത പദവിയുടെ അന്തസ്സ് താഴ്ത്താൻ ഉദ്ദേശിച്ചുള്ളതാണ് സോണിയ ഗാന്ധിയുടെ പരാമർശങ്ങളെന്നും എംപിമാർ ആരോപിച്ചു. ഇന്ത്യൻ പ്രസിഡൻ്റിനെതിരെ പാർലമെൻ്റ് അംഗം സോണിയ ഗാന്ധി അടുത്തിടെ നടത്തിയ ചില അപകീർത്തികരവും നിന്ദ്യവും നികൃഷ്ടവുമായ പരാമർശങ്ങളെക്കുറിച്ച് വളരെ നിരാശയോടെയാണ് എഴുതുന്നതെന്നായിരുന്നു നോട്ടീസിലെ വരികൾ.
ALSO READ: 'രാഷ്ട്രപതിയെ അപമാനിച്ചു'; 'പാവം പ്രസിഡന്റ്' പരാമർശത്തില്‍ സോണിയ ഗാന്ധിക്കെതിരെ ഹർജി
"ഞങ്ങൾ ഈ പ്രസ്താവന ഉയർത്തിക്കാട്ടുന്നത് അഗാധമായ ഉത്കണ്ഠയോടെയാണ്. സോണിയയുടെ പരാമർശങ്ങൾ നമ്മുടെ രാജ്യത്തിൻ്റെ പരമോന്നത ഭരണഘടനാ അധികാരിയായ ഇന്ത്യൻ പ്രസിഡൻ്റിൻ്റെ മഹത്വത്തെയും അന്തസിനെയും താഴ്ത്തിക്കെട്ടുന്നതായി തോന്നുന്നു." നോട്ടീസിൽ പറയുന്നു. ഇത്തരം പരാമർശങ്ങൾ ഓഫീസിൻ്റെ മാന്യത തകർക്കുക മാത്രമല്ല പാർലമെൻ്ററി കൺവെൻഷനുകളുടെ പവിത്രതയെ ലംഘിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി എംപിമാർ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കേന്ദ്ര സർക്കാരിന്റെ നയപ്രഖ്യാപനം വായിച്ച ശേഷം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പാർലമെന്റ് മന്ദിരത്തിൽ വെച്ച് പ്രസംഗത്തെപ്പറ്റി സംസാരിച്ചിരുന്നു. "ആ പാവം സ്ത്രീ, പ്രസിഡന്റ്, അവസാനം ആയപ്പോഴേക്കും വളരെ ക്ഷീണിതയായിരുന്നു... അവർക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല, പാവം", എന്നായിരുന്നു സോണിയയുടെ പരാമർശം. ഈ സംഭാഷണത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
വിവാദ പരാമർശത്തിൽ സോണിയ ഗാന്ധിക്കെതിരെ നേരത്തെ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. മുസഫർപൂർ സ്വദേശിയായ അഭിഭാഷകൻ സുധീർ ഓജയാണ് ഹർജി നൽകിയത്. 'പാവം പ്രസിഡന്റ്' എന്ന പരാമർശത്തിലൂടെ സോണിയ രാഷ്ട്രപതിയെ അപമാനിച്ചുവെന്നാണ് അഭിഭാഷകന്റെ വാദം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂട്ടുപ്രതികളാണെന്നും ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സോണിയ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിച്ച് രാഷ്ട്രപതി ഭവൻ പ്രസ്താവനയിറക്കിയിരുന്നു. പ്രസംഗത്തിന്റെ ഒരു ഘട്ടത്തിലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സ്ത്രീകൾക്കും കർഷകർക്കും വേണ്ടി സംസാരിക്കുന്നത് ഒരിക്കലും ക്ഷീണിപ്പിക്കുന്നതല്ലെന്നാണ് രാഷ്ട്രപതി വിശ്വസിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഹിന്ദി പോലുള്ള ഇന്ത്യൻ ഭാഷകളിലെ ശൈലിയും വ്യവഹാരങ്ങളും പരിചയമില്ലാത്തതിനാലും, തെറ്റായ ഒരു ധാരണ രൂപപ്പെടുത്തിയതിനാലും ആയിരിക്കാം നേതാക്കൾ ഇത്തരത്തിൽ സംസാരിച്ചതെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾ ദൗർഭാഗ്യകരവും ഒഴിവാക്കാവുന്നതും ആയിരുന്നുവെന്നും രാഷ്ട്രപതി ഭവൻ അഭിപ്രായപ്പെട്ടു.