പ്രബിനെതിരെ ആത്മഹത്യാ പ്രേരണ സ്ത്രീപീഡനം തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി വിഷ്ണുജയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനകൾക്ക് പൊലിസ് കൈമാറിയിട്ടുണ്ട്.
മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഭർത്താവ് പ്രബിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ നീക്കം. ഇതിനായി വിഷ്ണുജയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പ്രബിനെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പ്രബിൻ്റെ വീട്ടിൽ വിഷ്ണുജ ക്രൂര പീഡനം നേരിട്ടതായി സുഹൃത്ത്. ശാരീരികമായും മാനസികമായും പ്രബിൻ വിഷ്ണുജയെ ഉപദ്രവിച്ചിരുന്നു.
വിഷ്ണുജ നേരിട്ട ക്രൂരമായ മാനസിക ശാരീരിക പീഡനങ്ങളുടെ കൂടുതൽ വിവരങ്ങളാണ് സുഹൃത്ത് വെളിപ്പെടുത്തിയത്. വിഷ്ണുജ ആരൊക്കെയായി ഫോണിൽ സംസാരിക്കും എന്നതടക്കം പ്രബിൻ നിരീക്ഷിക്കുമായിരുന്നു. താൻ നേരിട്ട പീഡനങ്ങളുടെ വിവരങ്ങൾ മറ്റാരൊടെങ്കിലും പങ്കുവയ്ക്കുന്നോ എന്നും പ്രബിൻ ശ്രദ്ധിച്ചിരുന്നു എന്ന് സുഹൃത്ത് പറഞ്ഞു.
പ്രബിനെതിരെ ആത്മഹത്യാ പ്രേരണ സ്ത്രീപീഡനം തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി വിഷ്ണുജയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനകൾക്ക് പൊലിസ് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന തെളിവുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികളും അടിസ്ഥാനമാക്കിയിട്ടായിരിക്കും പോലീസിന്റെ അന്വേഷണം. തുടർന്ന് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും.
പ്രബിൻ്റെ കുടുംബാംഗങ്ങളെ കേസിൽ പ്രതിചേർക്കുന്നത് തെളിവുകൾ കൂടി ശേഖരിച്ച ശേഷം ആയിരിക്കും. പൊലീസിൻ്റെ റിപ്പോർട്ട് ലഭിച്ച ശേഷം മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ പ്രബിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസറും അറിയിച്ചു.
വ്യാഴാഴ്ചയാണ് പോക്കട്ടുംപാടം സ്വദേശി വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയ്ക്ക് സൗന്ദര്യം കുറവാണെന്നും സ്ത്രീധനം നല്‍കിയത് കുറവാണെന്നും ജോലി ഇല്ലെന്നും വിമര്‍ശിച്ച് ഭര്‍ത്താവ് മാനസികായി പീഡിപ്പിച്ചെന്നാണ് പരാതി.ഇതിനായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും വിഷ്ണുജയുടെ പിതാവ് ആരോപിച്ചതിനെ തുടർന്ന് മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.