ബുധനാഴ്ച ആകെ 18 പേരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.
തൊടുപുഴ നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ എൽഡിഎഫ് മുൻസിപ്പൽ ചെയർപേഴ്സൺ സബീനാ ബിഞ്ചു പുറത്ത്. ഈ മാസം 16നാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസമാണ് ഇന്ന് പാസായത്. ഇതോടെ ബുധനാഴ്ച ആകെ 18 പേരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇന്നത്തെ നിർണായക യോഗത്തിൽ ബിജെപി കൗൺസിലർമാരിൽ നാല് പേരും അവിശ്വാസത്തെ പിന്തുണച്ചു.
അതേസമയം അവിശ്വാസത്തെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി ബിജെപി അംഗങ്ങൾക്കിടയിലും പടലപ്പിണക്കം ഉടലെടുത്തു. നാലുപേർ അനുകൂലിച്ചപ്പോൾ, മൂന്ന് പേർ വിട്ടു നിന്നു. തൊടുപുഴയിലെ നാല് കൗൺസിലർമാരെ ബിജെപി സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തു. ടി.എസ്. രാജന്‍, ജിതേഷ്. സി. ജിഷ ബിനു, കവിത വേണു എന്നിവർക്കെതിരെയാണ് നടപടി വന്നത്. യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതിനാണ് നടപടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റേതാണ് നടപടിയെടുത്തത്.
നേരത്തെ മുൻസിപ്പൽ ചെയർപേഴ്സണ് എതിരെ 14 യുഡിഎഫ് കൗൺസിലർമാർ ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ഈ മാസം 16നാണ് തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടർ കൗൺസിലിന് മുമ്പാകെ സമർപ്പിച്ചത്. ഇതേ തുടർന്ന് ഇന്ന് യോഗം വിളിച്ചു ചേർക്കുകയായിരുന്നു.
സബീനാ ബിഞ്ചുവിന്റെ മുൻസിപ്പൽ ചെയർപേഴ്സൺ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്നും വികസന പ്രവർത്തനങ്ങളിൽ നഗരസഭ ഏറെ പിന്നാക്കം പോകുന്ന അവസ്ഥയിലാണെന്നും 2024-25 വർഷത്തെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ആരോപിച്ചാണ് മുഖ്യപ്രതിപക്ഷമായ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കക്ഷിനില
ആകെ സീറ്റ് - 35
നിലവിലുള്ള കൗൺസിലർമാർ - 34 (ഒരാൾ അയോഗ്യനായി)
എൽഡിഎഫ് - 12
യുഡിഎഫ് - 13
ബിജെപി - 8
സ്വതന്ത്രൻ - 1