ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള നേരിയ സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണ്ടെത്തൽ
ഭൂമിക്ക് ഭീഷണിയാകുന്ന 2024 വൈആർ ഫോർ എന്ന ഛിന്നഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഐക്യരാഷ്ട്രസഭയും. 2032 ഡിസംബർ 22 ന് ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള നേരിയ സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് ഐക്യരാഷ്ട്രസഭ സൂക്ഷ്മമ നിരീക്ഷണം ആരംഭിച്ചത്.
ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്ന ഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ് ഐക്യരാഷ്ട്രസഭയുടെ പ്ലാനിറ്ററി ഡിഫെൻസ് ഓർഗനൈസേഷൻ അറിയിച്ചു. 2032 ഡിസംബർ 22നു 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം ഭൂമിയെ സുരക്ഷിതമായി കടന്നുപോകാനുള്ള സാധ്യത 99 ശതമാനമാണെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നിലവിൽ 1. 3 ശതമാനം നിലനിൽക്കുന്നുവെന്നും ഗവേഷകർ അറിയിച്ചു.
എന്നാൽ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ലെന്നാണ് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഡോ.റോബർട്ട് മാസ്സിയുടെ പ്രതികരണം.ഇത്തരം ബഹിരാകാശ ഭീഷണികളെ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകൾ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നൽകേണ്ടതിൻ്റെ അവബോധത്തെ കുറിച്ചും റോബർട്ട് മാസ്സി വ്യക്തമാക്കി.
2024 ഡിസംബറിലാണ് വൈആര്‍4 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2024 YR4ന് 40നും 90നും മീറ്ററിനിടയിലാണ് വ്യാസം കണക്കാക്കുന്നത്. ഇതിനു ഒരു ന്യൂക്ലീയർ ബോംബിൻ്റെ ശക്തിയുണ്ടായിരിക്കുമെന്നാണ് വിലയിരുത്തൽ. ടൊറീനോ ഇംപാക്ട് ഹസാര്‍ഡ് സ്‌കെയില്‍ പ്രകാരം 10ല്‍ 3 റേറ്റിംഗാണ് വൈആര്‍ 4 ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഛിന്നഗ്രഹം കാഴ്ചയിൽ നിന്ന് മങ്ങാൻ തുടങ്ങും. ഈ സാഹചര്യത്തിൽ, 2028-ൽ വീണ്ടും നിരീക്ഷിക്കാൻ കഴിയുന്നത് വരെ ഛിന്നഗ്രഹം ESA-യുടെ അപകടസാധ്യതാ പട്ടികയിൽ തുടരുമെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി നൽകുന്ന സൂചന.