മാതാപിതാക്കളെ കാണാന്‍ ഹ്രസ്വകാല വിസയില്‍ മക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തിയതായിരുന്നു യുവതി.
മക്കള്‍ക്കൊപ്പം പാകിസ്ഥാനിലുള്ള ഭര്‍ത്താവിനരികിലേക്ക് പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് യുവതിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞതായി ആരോപണം. പാകിസ്ഥാന്‍ പൗരനായ ഭര്‍ത്താവിനടുത്തേക്ക് മക്കള്‍ക്കൊപ്പം പോകാന്‍ ശ്രമിക്കവെയാണ് വാഗാ അതിര്‍ത്തിയില്‍ വെച്ച് സൈന്യം തടഞ്ഞതെന്ന് യുപിയിലെ മീററ്റ് സ്വദേശിനിയായ സന പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവതിയുടെ കൈവശം ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണുണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്ന മൂന്നും ഒന്നും വയസുള്ള മക്കളെ അതിര്‍ത്തി കടത്തിയെന്നും യുവതി പറഞ്ഞു.
മാതാപിതാക്കളെ കാണാന്‍ ഹ്രസ്വകാല വിസയില്‍ മക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തിയതായിരുന്നു യുവതി. ഹ്രസ്വകാല വിസയുള്ളവരോട് ഞായറാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാനില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ യുവതിയെ സ്വദേശമായ മീററ്റിലേക്ക് തിരിച്ചയച്ചു.
ALSO READ: 'ഞാന്‍ ഇന്ത്യയുടെ മരുമകള്‍, തിരിച്ചയക്കരുത്'; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാനില്‍ നിന്നെത്തിയ സീമ ഹൈദര്‍
2020ലാണ് കറാച്ചിയിലെ ഡോക്ടറായ ബിലാലിനെ വിവാഹം ചെയ്യുന്നത്. ചെറിയ കുട്ടികളായതിനാല്‍ അവരെ പിരിയേണ്ടി വരുന്ന ദുഃഖത്തില്‍ കൂടിയാണ് സന എന്ന മുപ്പതുകാരി.
'എന്റെ കുട്ടികള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയില്ല. എനിക്ക് അങ്ങോട്ട് പോകാനും. എന്റെ ഭര്‍ത്താവ് എന്നെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു,'യുവതി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ വരുന്നത് വരെ കാത്തിരിക്കാനാണ് ഉദ്യോഗസ്ഥര്‍ സനയോടും കുടുംബത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹത്തിന് ശേഷം രണ്ടാം തവണയാണ് യുവതി ഇന്ത്യയിലെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രണ്ടാം തവണ നാട്ടിലെത്തുന്നതെന്നും യുവതി പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാടുകള്‍ കടുപ്പിച്ചത്. പാകിസ്ഥാനിലുള്ള ഇന്ത്യക്കാരോട് ഉടന്‍ രാജ്യത്ത് തിരിച്ചെത്തണമെന്നായിരുന്നു ഇന്ത്യ നിര്‍ദേശിച്ചത്. ഇതിന് പകരമായി പാകിസ്ഥാനും ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാരോട് രാജ്യത്ത് തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.