സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ രണ്ട് വർഷത്തോളം മലപ്പുറത്തെ വിവിധ ലോഡ്ജുകളില്‍ വെച്ച് ഇയാല്‍ പീഡിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇൻസ്റ്റഗ്രാം വ്ളോഗർ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദാണ് പിടിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ഇയാൾ പ്രണയം നടിച്ച് രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ വഴിയാണ് ജുനൈദ് യുവതിയെ പരിചയപ്പെട്ടത്. പിന്നാലെ പ്രണയത്തിലായതോടെ ജുനൈദ് യുവതിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനവും നൽകിയിരുന്നു. തുടർന്ന് രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലുമായി യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തു.
പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ബെംഗളൂരു എയർപോർട്ട് പരിസരത്തു വെച്ചാണ് ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് കോടതിയിൽ ഹാജരാക്കും.