ഹണിട്രാപ്പില്‍ കുടുക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി യുവതി
നിവിന്‍ പോളിക്കെതിരായ ലൈംഗികപീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പരാതി നല്‍കിയ യുവതിയേയും ഭര്‍ത്താവിനേയും വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ദുബായില്‍ വെച്ച് നിവിനും സംഘവും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി നാട്ടിലാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു. തന്റെ പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിവിന്‍ പോളിയും പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ദുബായില്‍ വെച്ച് പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.
അന്വേഷണത്തില്‍ അട്ടിമറി സംശയിക്കുന്നതായി മൊഴിയെടുപ്പിന് ശേഷം യുവതി മാധ്യമങ്ങളോട് പറഞ്ഞു. തന്റേയും ഭര്‍ത്താവിന്റേയും വരുമാന മാര്‍ഗത്തെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളും മാത്രമാണ് ചോദിച്ചതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയത്. ദുബായില്‍ പോകാനുള്ള തുക എങ്ങനെ കണ്ടെത്തിയെന്നും പൊലീസ് ചോദിച്ചു. തന്റെയും ഭര്‍ത്താവിന്റെയും ഫോണ്‍ അന്വേഷണ സംഘത്തിന്റെ പക്കലാണ്.
Also Read: വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണം; പരാതി നല്‍കി നിവിന്‍ പോളി
കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും പരാതിക്കാരി സംശയം പ്രകടിപ്പിച്ചു. ഹണിട്രാപ്പില്‍ കുടുക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു.
ലൈംഗികാരോപണം ഉയര്‍ന്നതിനു പിന്നാലെ നിഷേധിച്ച് നിവിന്‍ പോളിയും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഇന്നലെ നിവിന്‍ പരാതിയും നല്‍കിയിരുന്നു. ദുബായില്‍ പീഡനം നടന്നുവെന്ന് പറയുന്ന ദിവസം താന്‍ കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ലോക്കേഷനിലായിരുന്നുവെന്ന് തെളിയിക്കുന്ന വിശദാംശങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടിന്റെ കോപ്പിയും സമര്‍പ്പിച്ചിട്ടുണ്ട്.
Also Read: ലൈംഗികാരോപണം: മുകേഷിനെതിരെ സര്‍ക്കാര്‍; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകും
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ആറ് പ്രതികളാണ് കേസിലുള്ളത്. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിര്‍മാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറാം പ്രതിയാണ് നിവിന്‍.
ദുബായില്‍ പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി കൊച്ചിയില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സിനിമാപ്രവര്‍ത്തകരും പുറത്തുവിട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ലൊക്കേഷനിലുള്ള ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകരും സഹതാരങ്ങളും പങ്കുവെച്ചത്. അന്നേ ദിവസം താമസിച്ചിരുന്ന കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ബില്ലും ഈ ദിവസങ്ങളില്‍ എടുത്ത ഫോട്ടോകളുമാണ് പുറത്തുവിട്ടത്.