"അവിടെ ധാരാളം നവദമ്പതികൾ ഉണ്ടായിരുന്നു. മിക്ക കേസുകളിലും ഭർത്താക്കന്മാർ മാത്രമേ ആക്രമിക്കപ്പെട്ടുള്ളൂ", അവർ പറഞ്ഞു
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി കർണാടക സ്വദേശിയായ യുവതി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഞ്ജുനാഥിൻ്റെ ഭാര്യ പല്ലവിയാണ് ആക്രമണത്തിൻ്റെ വിവരങ്ങൾ പുറത്തു പറഞ്ഞത്.
മഞ്ജു നാഥിനൊപ്പം തന്നെയും 18 വയസുകാരനായ മകനേയും കൊലപ്പെടുത്താൻ അപേക്ഷിച്ചിരുന്നു. എന്നാൽ നിങ്ങളെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് ആക്രമികൾ ആക്രോശിച്ചത്. "എൻ്റെ കൺമുന്നിൽ വച്ചാണ് എൻ്റെ ഭർത്താവ് മരിച്ചത്. എനിക്ക് കരയാനോ, പ്രതികരിക്കോ കഴിഞ്ഞില്ല. എന്താണ് നടക്കുന്നതെന്ന് മനസിലാക്കാൻ പോലും സാധിച്ചില്ല", അവർ കൂട്ടിച്ചേർത്തു.
"ഭീകരർ പ്രത്യേകമായൊരു സൈനിക യൂണിഫോമിൽ ആയിരുന്നില്ല. മിക്കവാറും എല്ലാ പുരുഷന്മാരെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. അവിടെ ധാരാളം നവദമ്പതികൾ ഉണ്ടായിരുന്നു. മിക്ക കേസുകളിലും ഭർത്താക്കന്മാർ മാത്രമേ ആക്രമിക്കപ്പെട്ടുള്ളൂ. ഹിന്ദുക്കളെയാണ് ലക്ഷ്യമിട്ടത്. ഏകദേശം 500ഓളം വിനോദസഞ്ചാരികൾ അവിടെ ഉണ്ടായിരുന്നു", അവർ കൂട്ടിച്ചേർത്തു.
"ഞങ്ങൾ കുതിരപ്പുറത്താണ് അങ്ങോട്ട് പോയത്. മകൻ രാവിലെ മുതലേ ഒന്നും കഴിക്കാത്തതിനെ തുടർന്ന് ഭർത്താവ് ബ്രെഡ് എടുക്കാൻ പോയതായിരുന്നു. പിന്നാലെ വെടിയൊച്ച കേട്ടു. ആദ്യം സൈന്യം വെടിയുതിർക്കുന്നതായാണ് കരുതിയത്. അതിനു പിന്നാലെ ആളുകൾ പരക്കെ ഓടാൻ തുടങ്ങി. നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭർത്താവിനെ കണ്ടത്. അദ്ദേഹത്തിന് തലയ്ക്ക് വെടിയേറ്റിരുന്നു. എനിക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല",അവർ വെളിപ്പെടുത്തി.
എനിക്ക് എൻ്റെ നാടായ ശിവമോഗയിലേക്ക് പോകണം. പക്ഷേ ഞാൻ ഒറ്റയ്ക്ക് പോകില്ല. എൻ്റെ ഭർത്താവിൻ്റെ മൃതദേഹവുമായിട്ടേ മടങ്ങൂ,,, അതിന് ആവശ്യമായ സഹായം ഭരണകൂടം ചെയ്ത് തരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. മഞ്ജു നാഥ് മരിച്ച വിവരം അവരുടെ അമ്മയെ അറിയിച്ചിട്ടില്ല. മഞ്ജുനാഥിന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ഉടൻ സുരക്ഷിതമായി തിരിച്ചെത്തുമെന്നുമാണ് അമ്മയോട് പറഞ്ഞിട്ടുളളത് എന്നും യുവതി വെളിപ്പെടുത്തി.