ഒൻപതാം ക്ലാസ് വിദ്യാർഥിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.
കുട്ടിയെ മാനസികമായും ശാരീരീകമായും പീഡിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം പട്ടം സെന്റ് മേരിസ് ഹൈസ്‌കൂളിലെ അധ്യാപകർക്കെതിരെ കൂട്ട നടപടി. സ്കൂളിലെ പ്രിൻസിപ്പാളിനെയും പ്രധാനധ്യാപികയെയും സ്ഥലംമാറ്റി. മൂന്ന് അധ്യാപകരെ സസ്പെഡൻ് ചെയ്തു. ഒൻപതാം ക്ലാസ് വിദ്യാർഥിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.
ഈ കഴിഞ്ഞ ജനുവരി 22ാം തിയതിയാണ് കുട്ടിയെ അധ്യാപകൻ മർദിക്കുന്നത്. സ്കൂളിലെ ശുചിമുറിയിൽ പോയി വരുന്ന വഴി 9ാം ക്ലാസ് വിദ്യാർഥിയെ യുപി സ്കൂൾ അധ്യാപകൻ അകാരണമായി ചൂരൽ ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്നാണ് ആരോപണം. അടിച്ചതിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ അധ്യാപകൻ വീണ്ടും കുട്ടിയെ മർദിച്ചു. തുടർന്ന് കോളറിൽ പിടിച്ച് തള്ളിയിടുകയും നിലത്തിട്ട് മർദിക്കുകയും ചെയ്തെന്ന് കുട്ടി പറയുന്നു. പിന്നാലെ പരാതി നൽകാൻ ചെന്നെങ്കിലും പ്രധാനധ്യാപകൻ വിഷയത്തെ ലാഘവത്തോടെ കണ്ട് തള്ളി.
ഇതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്കൂളിലെ അനധികൃത പിരിവ് ചോദ്യം ചെയ്തതാണ് കുട്ടിയെ മർദിക്കാൻ കാരണമെന്നാണ് വിദ്യാർഥിയുടെ അച്ഛൻ്റെ ആരോപണം. സ്കൂൾ അധ്യാപകർ കുട്ടികളെ ചൂരലുപയോഗിച്ച് ക്രൂരമായി മർദിക്കാറുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇക്കാര്യം സ്കൂൾ അധികൃതരോട് പറഞ്ഞിരുന്നെന്നും ഇതാണ് കുട്ടിയെ മർദിച്ചതിന് പിന്നിലെ കാരണമെന്നും കുട്ടിയുടെ അച്ഛൻ ആരോപിച്ചു.