സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്
വിവാദങ്ങൾക്കിടെയിലും എഡിജിപി എം.ആർ. അജിത് കുമാറിനെ കൈവിടാതെ സർക്കാർ. സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് എഡിജിപി എം.ആർ.അജിത് കുമാർ. ഇതുസംബന്ധിച്ച പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ചു. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് പട്ടികയിലുള്ളത്.
സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ, ഇൻ്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്‌പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ എഡിജിപി എം.ആർ. അജിത് കുമാർ എന്നിവരാണ് പട്ടികയിലുള്ളത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിലെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥൻ.
2025 ജൂണിലാണ് ഷേഖ് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുക. 30 വർഷം ഐപിഎസ് സർവീസ് പൂർത്തിയാക്കുന്നവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുക. നേരത്തെ എം.ആർ. അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ. മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളിൽ അജിത് കുമാറിനെതിരെ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ നിലവിൽ അജിത് കുമാറിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.