തൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒരിക്കലും മകൻ്റെ മേൽ ബാധ്യതയായി വെച്ചിട്ടില്ല, കൂട്ടക്കുരുതിക്ക് കാരണമാകും വിധം കടം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ലെന്നും റഹീം പറയുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് നിയമം വിധിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്ന് പിതാവ് റഹീം. മകനോട് ഒരിക്കലും പെറുക്കില്ല. ഫർസാനയുടെ കുടുംബത്തെ കാണണമെന്നുണ്ടെന്നും, എങ്ങനെയാകും പ്രതികരിക്കുക എന്നറിയില്ലെന്നും റഹീം ന്യൂസ് മലയാളത്തോട് പറഞ്ഞു. തൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒരിക്കലും മകൻ്റെ മേൽ ബാധ്യതയായി വെച്ചിട്ടില്ല, കൂട്ടക്കുരുതിക്ക് കാരണമാകും വിധം കടം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ലെന്നും റഹീം പറയുന്നു.
ഒരേസമയം ഇരയുടെയും വേട്ടക്കാരന്റെയും പിതാവെന്ന പേര് കേൾക്കേണ്ടി വരിക, ജീവിതത്തിൽ ഒരു മനുഷ്യനും താങ്ങാനാകാത്ത ദുരന്തത്തിന്റെ വേദനയും പേറി ജീവിതം തുടരേണ്ടി വരിക, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് ദുഖത്താൽ നീറുകയാണ്. ഉള്ളുപിടയുന്ന വേദനയ്ക്കിടയിലും റഹീം ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത തൻറെ 23 കാരനായ മകൻ ചെയ്ത ക്രൂര കൃത്യത്തിന് ഒരിക്കലും മാപ്പ് നൽകില്ലന്ന് റഹീം ഉറപ്പിച്ച് പറയുന്നു.
അഫാൻ കൊലപ്പെടുത്തിയ ഫർസാനയുടെ കുടുംബത്തെ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കൊലപാതകിയുടെ പിതാവ് എന്ന നിലയിൽ തന്നെ എങ്ങനെയാവും അവർ കാണുക എന്ന ആശങ്കയും റഹീം ന്യൂസ് മലയാളത്തോട് പങ്കുവെച്ചു. ലോകമെന്തന്നറിഞ്ഞില്ലാത്ത കൊച്ചു മകൻ, വൃദ്ധയായ മാതാവ്, എല്ലാത്തിനും കരുതലായിരുന്ന ചേട്ടനും കുടുംബവും, കൂട്ടക്കൊലയിൽ റഹീമിന് സ്വന്തമെന്ന് പറയാമായിരുന്നതെല്ലാം നഷ്ടമായി. ഗൾഫിൽ കാർ ആക്‌സസറീസ് ഷോപ് ഉണ്ടായിരുന്നത് കോവിഡ് കവർന്നെടുത്തു. കേരളത്തെ ഞെട്ടിച്ച കൊലപാതക വാർത്തയ്ക്ക് പിന്നാലെ സുമനസുകളുടെ സഹായത്തോടെയാണ് റഹീം നാട്ടിലെത്തിയത്. തകർന്നുപോയ ജീവിതം എങ്ങനെ തിരിച്ചുപിടിക്കുമെന്നത് റഹീമിന്റെ മുന്നിൽ ചോദ്യമായി നിൽക്കുന്നു.