ഷൈനിൻ്റെ ആവശ്യപ്രകാരം എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായി തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ. ലഹരി വിമുക്ത ചികിത്സ പൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കും. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
അതേ സമയം ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ അഭിനേതാക്കൾക്ക് നേരിട്ട് ബന്ധം ഇല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി, മോഡൽ കെ.സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ 11 മണിക്കൂർ നീണ്ടു നിന്നു. ഷൈൻ ടോം ചാക്കോയുടെ ആവശ്യപ്രകാരം താരത്തെ ഇടുക്കിയിലുള്ള സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
ഒരു പകൽ മുഴുവൻ നീണ്ടു നിന്ന വിശദമായ ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നുപേരെയും ഒറ്റയ്ക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. എന്നാൽ ആലപ്പുഴയിൽ നിന്നും പിടികൂടിയ കഞ്ചാവുമായി മൂന്നുപേർക്കും ബന്ധമില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിയത്.
ലഹരി വിമുക്ത കേന്ദ്രത്തിൽ നിന്നും ചോദ്യം ചെയ്യലിനായി എത്തിയ ഷൈൻ ടോം ചാക്കോ വിഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഷൈനിൻ്റെ ആവശ്യപ്രകാരം എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായി തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ലൈംഗിക ഇടപാടുകളിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു എന്നും സൗമ്യ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തി. എന്നാൽ തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും നടന്മാരുമായുള്ള വ്യക്തി ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ ചോദ്യം ചെയ്യലിലായി വിളിച്ചു വരുത്തിയതെന്നും സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇറങ്ങിയ ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അതേ സമയം മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ശ്രീനാഥ് ഭാസി മടങ്ങിയത്.
തസ്ലീമ സുൽത്താൻ ഭർത്താവ് സുൽത്താൻ അക്ബർ അലി, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.മൂന്നു പേരും റിമാൻഡിലാണ്. ശ്രീനാഥ് ഭാസി ഉൾപ്പടെയുള്ളവർ തസ്ലീമയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് നിരോധിത ലഹരി വസ്തുക്കൾക്ക് വേണ്ടിയാണോ എന്നറിയാനാണ് മൂന്നു പേരെയുംഅന്വേഷണ സംഘം വിളിച്ചു വരുത്തിയത്. സിനിമ മേഖലയിലുള്ള മറ്റ് രണ്ടു പേർക്ക് കൂടി നാളെ ഹാജരാകാൻ എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്.