fbwpx
കണ്ണുകളിലൂടെ അതിശയിപ്പിച്ച ഇര്‍ഫാന്‍

ഇനിയും ആ കണ്ണുകളിലൂടെ ഇര്‍ഫാന്‍ നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും എല്ലാം ചെയ്യുമെന്ന് നാം പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷയെ തകര്‍ത്ത് അദ്ദേഹം 2020ല്‍ യാത്രയായി. എന്നിരുന്നാലും ഇര്‍ഫാന്‍ പ്രേക്ഷകര്‍ക്കായി കൂട്ടിവെച്ച ഒരുപിടി കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നും അയാളെ ഓര്‍ക്കാനും അയാളിലെ നടനെ മറക്കാതിരിക്കാനും അത് തന്നെ ധാരാളം

BOLLYWOOD MOVIE


1986ല്‍ സംവിധായിക മീര നായര്‍ സലാം മുംബൈ എന്ന ചിത്രത്തിനായി അഭിനേതാക്കളെ തിരയുകയായിരുന്നു. ആ തിരച്ചിലിനിടയില്‍ ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വെച്ച് ജയ്പൂരില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരനെ മീര കണ്ടു മുട്ടി. അയാളുടെ രൂപവും തീവ്രമായ കണ്ണുകളുമാണ് മീരയെ ആകര്‍ഷിച്ചതെന്ന് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. മീര നായര്‍ കണ്ടുമുട്ടിയ ആ ചെറുപ്പക്കാരന്‍ പിന്നീട് ഇന്ത്യന്‍ സിനിമയുടെ മികവുറ്റ നടനായി മാറി. അദ്ദേഹത്തെ പോലെ മറ്റാരുമില്ല. അതെ There is no one like Irrfan Khan....

സലാം മുംബൈയില്‍ കേന്ദ്ര കഥാപാത്രമാക്കാനാണ് മീര ഇര്‍ഫാന്‍ ഖാനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഉയരം കാരണം ആ വേഷം ഇര്‍ഫാന് നഷ്ടപ്പെട്ടു. സിനിമയില്‍ ഉടനീളമുള്ള വേഷത്തില്‍ നിന്ന് ഒരു ചെറിയ letter writerഉടെ വേഷത്തിലേക്ക് അത് ചുരുങ്ങി. 'എന്റെ കഥാപാത്രം വളരെ ചെറുതാണെന്ന് മീര പറഞ്ഞപ്പോള്‍ ഞാന്‍ രാത്രി മുഴുവന്‍ കരയുകയായിരുന്നു. എന്നാല്‍ അത് എന്നില്‍ മാറ്റം ഉണ്ടാക്കി. ഞാന്‍ പിന്നീട് എന്തിനും തയ്യാറായിരുന്നു', എന്ന് ഇര്‍ഫാന്‍ ഖാന്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.


പിന്നീട് അയാള്‍ക്കൊരു തിരിച്ചു പോക്കുണ്ടായിട്ടില്ല. ഹിന്ദി മെയിന്‍സ്ട്രീം - ആര്‍ട്ട് ഹൗസ് സിനിമകള്‍, പിന്നെ ഹോളിവുഡിലും ഇര്‍ഫാന്‍ തന്റെ അഭിനയമികവ് തെളിയിച്ചു.

സഹാബാസ്‌ദെ ഇര്‍ഫാന്‍ അലി ഖാന്‍ എന്ന ഇര്‍ഫാന്‍ ഖാന്‍ 1967ല്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പം മുതലെ അയാള്‍ക്ക് അഭിനയത്തോട് തന്നെയായിരുന്നു താല്‍പര്യം. ഇര്‍ഫാന്റെ വീട്ടുകാര്‍ സിനിമ കാണുന്നതിനോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതിനാല്‍ ഇര്‍ഫാന്‍ തന്റെ സ്വപ്‌നം രഹസ്യമായി വളര്‍ത്തിയെടുക്കാന്‍ നിര്‍ബന്ധിതനായി. തന്റെ ഇരുണ്ട നിറവും തടിച്ച കണ്‍ തടങ്ങളുമെല്ലാം നടനാവുന്ന കാര്യത്തില്‍ ഒരു പരിമിതിയാകുമെന്ന് അദ്ദേഹം നേരത്തെ തന്നെ മനസിലാക്കിയിരുന്നു. എംഎ ജയ്പൂരില്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇര്‍ഫാന്‍ ഡല്‍ഹിയലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിക്കാനായി എത്തി. അവിടെ നിന്നാണ് മീര നായരുടെ സലാം മുംബൈയിലൂടെ ഇര്‍ഫാന്‍ അഭിനയ രംഗത്തേക്ക് നടന്ന് അടുക്കുന്നത്.



ALSO READ: കലാഭവന്‍ മണി: മലയാളികളുടെ ആഘോഷം




സ്‌ക്രീനില്‍ ഇര്‍ഫാന്റെ ഏറ്റവും വലിയ ഉപകരണം എന്ന് പറയുന്നത് അയാളുടെ മനോഹരമായ ആത്മാവ് നിറഞ്ഞു തുളുമ്പുന്ന ആ കണ്ണുകള്‍ തന്നെയാണ്. കഥാപാത്രത്തിന് അനുസരിച്ച് ആ കണ്ണുകള്‍ കഥ പറയുന്നതും അതിലൂടെ വികാരങ്ങള്‍ മിന്നി മറയുന്നതും നമുക്ക് കാണാന്‍ സാധിക്കും. 1990ല്‍ പുറത്തിറങ്ങിയ ഗോവിന്ദ് നിഹലാനിയുടെ ദൃഷ്ടി എന്ന ചിത്രത്തില്‍ വിവാഹം കഴിഞ്ഞ സ്ത്രീയുമായി പ്രണയത്തിലാകുന്ന രാഹുല്‍ എന്ന യുവ സംഗീതജ്ഞനായി അദ്ദേഹം അഭിനയിച്ചപ്പോഴും ആ കണ്ണുകളിലൂടെ ഇര്‍ഫാന്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. വിശാല്‍ ഭരദ്വാജിന്റെ മഖ്ബൂല്‍, അനുരാഗ് ബസുവിന്റെ ലൈഫ് ഇന്‍ എ മെട്രോ എന്നീ ചിത്രങ്ങളിലും അതേ കണ്ണുകള്‍ ഓരോ സിനിമാ പ്രേമികളെയും അതിശയിപ്പിച്ചു.


പിന്നീട് അങ്ങ് ഹോളിവുഡിലേക്ക് കടന്ന് ചെന്നും ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഇര്‍ഫാന്‍ ഖാന്‍. അമേരിക്കന്‍-ബ്രിട്ടിഷ് സിനിമകളില്‍ കൂടുതലും സപ്പോര്‍ട്ടിംഗ് റോളുകളാണ് ഇര്‍ഫാന്‍ ചെയ്തത്. വെസ് ആന്‍ഡേഴ്സണ്‍ ചിത്രമായ ദ ഡാര്‍ജലിംഗ് ലിമിറ്റഡിലെ ഗ്രാമീണനായും അമേസിംഗ് സ്‌പൈഡര്‍ മാനിലെ ശാസ്ത്രജ്ഞ്യന്‍ ആയും അയാളുടെ കഴിവിന്റെ ആഴങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇര്‍ഫാന്‍ പ്രദര്‍ശിപ്പിച്ചു. ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും ഈ സിനിമകള്‍ അദ്ദേഹം മികവുറ്റതാക്കി.

മീര നായരുടെ നെയിംസെയിക് ആണ് ഇര്‍ഫാന്‍ ഖാന്റെ ആദ്യ അന്താരാഷ്ട്ര പ്രൊജക്ട്. പശ്ചിമ ബംഗാളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ അശോക് ഗാംഗുലി എന്ന കഥാപാത്രത്തെയാണ് നെയിംസെയിക്കില്‍ ഇര്‍ഫാന്‍ അവതരിപ്പിച്ചത്. തബുവായിരുന്നു ഇര്‍ഫാന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2003ലായിരുന്നു നെയിംസെയിക് റിലീസ് ചെയ്തത്. 2001ല്‍ പുറത്തിറങ്ങിയ ബ്രിട്ടിഷ് ഇന്ത്യന്‍ സംവിധായകനായ ആസിഫ് കപാഡിയയുടെ ദ വാരിയര്‍ എന്ന ചിത്രമാണ് ഇന്‍ഫാന്റെ ആദ്യത്തെ ബിഗ് ബ്രേക്ക്. ഇര്‍ഫാനെ അഭിനയ ജീവിതം ഉപേക്ഷിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചത് ഈ സിനിമയായിരുന്നു.

2007ഓടെ ഇര്‍ഫാന്‍ ബോളിവുഡില്‍ ഒരു വലിയ താരമായി മാറിയിരുന്നു. അദ്ദേഹത്തിന് ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമകള്‍ ചെയ്യേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. പക്ഷെ ഒരു നടനെന്ന നിലയില്‍ വെല്ലുവിളികള്‍ നേരിടാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അടുത്ത വര്‍ഷം ഇര്‍ഫാന് അടുത്തേക്ക് വന്നത് സ്ലംഡോഗ് മില്യണെയര്‍ ആയിരുന്നു. അതിന് ശേഷം ഇര്‍ഫാന് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ല. ദ അമേസിംഗ് സ്‌പൈഡര്‍ മാന്‍, ഇന്‍ഫേര്‍ണോ, ജുറാസിക് വേള്‍ഡ് തുടങ്ങി ഹോളിവുഡിലെ ബിഗ് സിനിമകളുടെ ഭാഗമാകാന്‍ ഇര്‍ഫാന് സാധിച്ചു. 2012ല്‍ പുറത്തിറങ്ങിയ ലൈഫ് ഓഫ് പൈ ആയിരുന്നു അന്താരാഷ്ട്ര തലത്തില്‍ ഇര്‍ഫാന്‍ ഖാനെ ഉയരങ്ങളിലെത്തിച്ച മറ്റൊരു ചിത്രം.



ALSO READ: നാടക തട്ടില്‍ നിന്ന് സിനിമയിലേക്ക്; മലയാള സിനിമയുടെ മീന




പിന്നീട് ഇര്‍ഫാനെ ഹോളിവുഡ് സിനിമകളും ഇന്ത്യന്‍ സിനിമകളും ഒരുപോലെ തേടിയെത്തി. സിനിമകളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ചെറിയ തോതില്‍ വെല്ലുവിളി നേരിട്ടിരുന്നു. 2015ല്‍ റെഡ്‌ലി സ്‌കോട്ടിന്റെ the martian എന്ന ചിത്രത്തിന് പകരം ഷൂജിത് സര്‍ക്കാറിന്റെ പീകു എന്ന ലൈറ്റ്ഹാര്‍ട്ടഡ് ഹിന്ദി സിനിമയാണ് ഇര്‍ഫാന്‍ തിരഞ്ഞെടുത്തത്. അതിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഹിന്ദി സിനിമയിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. പീകുവില്‍ ദീപിക പദുകോണും അമിതാബ് ബച്ചനുമാണ് പ്രധാന കഥാപാത്രമെങ്കിലും ഇര്‍ഫാന്‍ ഖാന്റെ റാണയെ ആര്‍ക്കും മറക്കാനാകില്ല എന്നത് തീര്‍ച്ചയാണ്. ഇര്‍ഫാന്റെ ഏറ്റവും വലിയ സങ്കടം ക്രിസ്റ്റഫര്‍ നോളന്റെ ഇന്റസ്‌റ്റെല്ലാര്‍ വേണ്ടെന്ന് വെച്ചതായിരുന്നു. ദ ലഞ്ച് ബോക്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തായിരുന്നു ഇന്റസ്റ്റെല്ലാറിന്റെയും ചിത്രീകരണം.

സ്ലംഡോഗ് മില്യണയറിന് ശേഷം ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്‍ ശരിക്കും താരപദവിയിലേക്ക് ഉയര്‍ന്നിരുന്നു. വലിയ ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് അവസരം ഉണ്ടായിരുന്നു. എന്നാലും ഇര്‍ഫാന്‍ ഖാനിലെ നടന്‍ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്. അഭിനയം എന്ന കലയോടുള്ള അടങ്ങാത്ത ആവേശവും സ്‌നേഹവും തന്നെയാണ് ഇര്‍ഫാനെ മറ്റ് ഖാന്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാക്കുന്നത്.

50കളിലേക്ക് കടന്നപ്പോഴേക്കും ലോകം അയാള്‍ക്ക് മുന്നില്‍ ഒന്നുകൂടെ മലര്‍ക്കെ തുറന്നിരുന്നു. എന്നാല്‍ 2018ല്‍ തനിക്ക് ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമറാണെന്ന് ഇര്‍ഫാന്‍ ലോകത്തോട് പറഞ്ഞു. അതിന് ശേഷം അദ്ദേഹം ലണ്ടനിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്നു. രണ്ട് വര്‍ഷത്തെ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഇര്‍ഫാന്‍ ഹിന്ദിയില്‍ ഒരു സിനിമ പൂര്‍ത്തിയാക്കി. അങ്ക്രേസി മീഡിയം.


അത് പ്രേക്ഷകര്‍ക്ക് ഒരു പ്രതീക്ഷ തന്നെയായിരുന്നു. ഇനിയും ആ കണ്ണുകളിലൂടെ ഇര്‍ഫാന്‍ നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും എല്ലാം ചെയ്യുമെന്ന് നാം പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷയെ തകര്‍ത്ത് അദ്ദേഹം 2020ല്‍ യാത്രയായി. എന്നിരുന്നാലും ഇര്‍ഫാന്‍ പ്രേക്ഷകര്‍ക്കായി കൂട്ടിവെച്ച ഒരുപിടി കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നും അയാളെ ഓര്‍ക്കാനും അയാളിലെ നടനെ മറക്കാതിരിക്കാനും അത് തന്നെ ധാരാളം.

NATIONAL
സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
Also Read
user
Share This

Popular

MOVIE
NATIONAL
MOVIE
മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച അതുല്യ പ്രതിഭ ഇനി ഓർമ