നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും. സ്വകാര്യ സർവകലാശാല, ധനകാര്യ ബില്ലടക്കം പാസാക്കിയാണ് സഭ പിരിയുക. ഇന്നത്തേക്ക് മാറ്റിവെച്ച സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട ഭേദഗതികളും സഭ പരിഗണിക്കും. പൊതുജനങ്ങൾക്ക് പാതയോരങ്ങളിൽ ഒത്തുചേരാനും പ്രചരണ ബോർഡുകൾ സ്ഥാപിക്കാനും നിയമനിർമാണം നടത്തുന്നത് ശ്രദ്ധ ക്ഷണിക്കലായി ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച ജെ.ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയവും സഭയിൽ വരും. കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉയർത്തും.
മാർച്ച് പത്തിനാണ് നിയമസഭ സമ്മേളനം പുനരാരംഭിച്ചത്. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 13, 14 തീയതികളിൽ സഭ ചേർന്നിരുന്നില്ല. 19 വരെയാണ് സഭയിൽ ധനാഭ്യർഥനകളിൽ ചർച്ച നടന്നത്. മാർച്ച് 3നാണ് സ്വകാര്യ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.