ആനയെ പിടികൂടി ചികിത്സ നൽകാനുള്ള ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ്റെ ഉത്തരവ് ഇന്ന് രാവിലെ പുറത്തിറങ്ങിരുന്നു
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ്റെ ചികിത്സാ ദൗത്യത്തിൽ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി വനം വകുപ്പിന് കീഴിലുള്ള എലിഫൻ്റ് സ്ക്വാഡ്. ഗുരുതരാവസ്ഥയിലുള്ള കാട്ടു കൊമ്പനെ ഫോറസ്റ്റ് വകുപ്പിൻ്റെ ആംബുലൻസിൽ കോടനാട്ട് എത്തിച്ചു.
അതിരപ്പിള്ളി കാലടി പ്ലാൻ്റേഷൻ നിൽക്കുകയായിരുന്ന ആനയെ ഇന്ന് രാവിലെ 6.30ഓടെ ആനയെ മയക്കുവെടി വെക്കുകയായിരുന്നു. 15 മിനിറ്റിന് ശേഷം മയങ്ങി വീണ കൊമ്പനെ വെളളം തളിച്ച് ഉണർത്തിയ ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു. ലോറിയിൽ ബന്ധിച്ച ശേഷം കോടനാടുള്ള ആനക്കൊട്ടിലിലേക്ക് കൊണ്ടുപോയി. ഇവിടെയുള്ള കൂട്ടിലെത്തിച്ച ശേഷമാകും വിദഗ്ധ ചികിത്സ ഉറപ്പാക്കുക.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം ഇതിനോടകം തന്നെ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. മുറിവ് വൃത്തിയാക്കി മരുന്നുവെച്ചിട്ടുണ്ട്. ആനയെ വെള്ളം തളിച്ച് മയക്കത്തിൽ നിന്ന് ഉണർത്തിയ ശേഷമാണ് കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിനകത്തേക്ക് കയറ്റിയത്.
നിലവിൽ ലോറിയിൽ മരത്തടികൾ കൊണ്ടുള്ള കഴകൾ വെച്ച് ആനയെ ബന്ധിച്ച്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ബലപരിശോധനകൾ കൂടി പൂർത്തിയാക്കിയ ശേഷമാണ് ലോറി പുറപ്പെടുക.
അതീവ ഗുരുതരാവസ്ഥയിലുള്ള ആനയെ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്ന ശ്രമകരമായ ദൌത്യമാണ് വനംവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. കോടനാട്ടുള്ള മലയാറ്റൂരിലുള്ള അഭയാരണ്യത്തിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്.
ആനയെ പിടികൂടി ചികിത്സ നൽകാനുള്ള ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ്റെ ഉത്തരവ് ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. മുറിവേറ്റ കൊമ്പൻ രാവിലെ നനവുള്ള പ്രദേശത്താണ് ഉണ്ടായിരുന്നത്. ഇവിടെ നിന്നും കൊമ്പനെ മാറ്റാനുള്ള സജ്ജീകരണങ്ങളെല്ലാം തയ്യാറാക്കിയിരുന്നു.
മസ്തകത്തിൽ പരിക്കേറ്റ കൊമ്പൻ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയിരുന്നു. അതിരപ്പള്ളി കാലടി പ്ലാൻ്റേഷൻ പതിനേഴാം എസ്റ്റേറ്റിലെ വെറ്റിലപ്പാറ ക്ഷേത്രത്തിന് സമീപമാണ് ആന എത്തിയത്.
ചികിത്സ നൽകാനായാണ് വനം വകുപ്പ് ആനയെ പിടികൂടുന്നത്. ആനയെ പിടികൂടുന്നതിന് സഹായത്തിനായാണ് കുങ്കിയാനകളായ കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയും വിക്രമിനേയും അതിരപ്പിള്ളിയിൽ എത്തിച്ചത്. കോടനാട്ടെ അഭയാരണ്യത്തിലെ ആനക്കൂട് ബലപ്പെടുത്താൻ ഉള്ള നടപടികളും ഏതാണ്ട് പൂർത്തിയാകുകയാണ്. ആനയുടെ മുറിവുണങ്ങാതെ വന്നതോടെയാണ് തീരുമാനം. കോടനാട് ആനക്കൂടിന് ബലക്ഷയമുള്ളതിനാല്‍ പുതിയ കൂട് നിര്‍മിച്ച ശേഷം മാത്രമായിരിക്കും ആനയെ പിടികൂടുകയെന്നും. ഇതിനു ശേഷമാകും ആനയ്ക്ക് തുടര്‍ചികിത്സ നല്‍കുകയെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.
ALSO READ: കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നു വയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
മസ്തകത്തിലെ മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്ന ദയനീയ അവസ്ഥയിലാണ് കാട്ടാന. മുറിവിലേക്ക് ഇടവേളകളില്‍ മണ്ണ് വാരിയെറിയുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മയക്കുവെടി വെച്ച് നല്‍കിയ ചികിത്സ ഫലപ്രദമായിരുന്നില്ല. മുറിവിൻ്റെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി അരുണ്‍ സക്കറിയയും സംഘവും വിലയിരുത്തിയിട്ടുണ്ട്. കൂട് നിര്‍മിക്കാന്‍ ആവശ്യമായ യൂക്കാലി മരങ്ങള്‍ മൂന്നാറില്‍ നിന്ന് എത്തിക്കാനുള്ള നടപടികൾ നേരത്തെ തുടങ്ങിയിരുന്നു.