ഇത്രയും പേര്‍ എത്തുമ്പോള്‍ അവരെ താമസിപ്പിക്കാനുള്ള ഒരു സൗകര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം.
മഹാ കുംഭമേളയില്‍ പോയ അനുഭവം പങ്കുവെച്ച് ഫുട്‌ബോളര്‍ സി.കെ. വിനീത്. കുംഭമേളയിൽ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള പിആര്‍ വര്‍ക്ക് മാത്രമാണ് നടന്നിട്ടുള്ളതെന്ന് സി.കെ. വിനീത് പറഞ്ഞു. അമൃത് സ്‌നാന്‍ ചെയ്യാന്‍ താത്പര്യമില്ലായിരുന്നുവെന്നും അവിടെ വൃത്തികെട്ട വെള്ളമായിരുന്നുവെന്നും സി.കെ. വിനീത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പറഞ്ഞു. കുളിച്ചിട്ട് ചൊറി പിടിച്ച് തിരിച്ചു വരാന്‍ താത്പര്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
''വിശ്വാസികള്‍ അവിടെ അമൃത് സ്‌നാന്‍ ചെയ്യുന്നു. അതല്ലാതെ പ്രത്യേകിച്ച് ഒന്നും പറയാനോ കാണാനോ അവിടെ ഉണ്ടെന്ന് തോന്നിയിട്ടില്ല. ഞാന്‍ അവിടെ വന്ന് കാണുന്നത് ആള്‍ക്കൂട്ടമാണ്. എനിക്ക് കുളിക്കണ്ട. എനിക്ക് അതിന് താത്പര്യമില്ല, കാരണം അത്രയും വൃത്തികെട്ട വെള്ളമാണ്. കുളിച്ച് ചൊറിപിടിച്ച് തിരിച്ചുവരാന്‍ എനിക്ക് താത്പര്യമില്ല,' സി.കെ. വിനീത് പറഞ്ഞു.
ടാറ്റ ഇവിയുടെ പ്രമോഷന്റെ ഭാഗമായാണ് ഫോട്ടോ ഗ്രാഫര്‍ കൂടിയായ സി.കെ. വിനീത് കുംഭമേള സന്ദര്‍ശിക്കാനായി പ്രയാഗ് രാജിലേക്ക് പോയത്. കുംഭമേളയില്‍ സാധാരണക്കാര്‍ക്കായി സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ലെന്ന് നേരത്തെ തന്നെ സി.കെ. വിനീത് വിമര്‍ശനമുന്നയിച്ചിരുന്നു.
സി.കെ. വിനീതിന്റെ വാക്കുകള്‍
"കുംഭമേള എന്ന് വെച്ചാല്‍ വലിയ സംഭവമാണ് എന്ന് വിചാരിച്ചാണ് ഞാനും അവിടേക്ക് പോകുന്നത്. എന്റെ അനുഭവത്തില്‍ കുംഭമേള വലിയ സംഭവമല്ല. അതൊരു വലിയ ആള്‍ക്കൂട്ടം മാത്രമാണ്. പക്ഷെ നിങ്ങള്‍ ഒരു വിശ്വാസിയാണെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ചെയ്യാന്‍ എന്തെങ്കിലും ഉണ്ടാകും. ഈ പറയുന്ന അമൃത സ്‌നാന്‍. വിശ്വാസികള്‍ അവിടെ അമൃത് സ്‌നാന്‍ ചെയ്യുന്നു. അതല്ലാതെ പ്രത്യേകിച്ച് ഒന്നും പറയാനോ കാണാനോ അവിടെ ഉണ്ടെന്ന് തോന്നിയിട്ടില്ല. ഞാന്‍ അവിടെ വന്ന് കാണുന്നത് ആള്‍ക്കൂട്ടമാണ്. എനിക്ക് കുളിക്കണ്ട. എനിക്ക് അതിന് താത്പര്യമില്ല, കാരണം അത്രയും വൃത്തികെട്ട വെള്ളമാണ്. കുളിച്ച് ചൊറിപിടിച്ച് തിരിച്ചുവരാന്‍ എനിക്ക് താത്പര്യമില്ല.
കുംഭമേളയില്‍ ഇത്രയും ആള്‍ക്കാര്‍ വരുന്നതിന്റെ വൃത്തിയുടെ പ്രശ്‌നമുണ്ട്. കട വെച്ചിരിക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്. നില്‍ക്കുന്നതിന്റെ, വെള്ളത്തിന്റെ ഒക്കെ പ്രശ്‌നങ്ങള്‍ ഉണ്ട്. അവിടെ എന്തൊക്കെ സാഹചര്യങ്ങള്‍ ഒരുക്കിയെന്ന് പറഞ്ഞാലും അവര്‍ കണക്കുകൂട്ടിയതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ വരുന്നതിനായുള്ള പിആര്‍ വര്‍ക്ക് അവിടെ ചെയ്തിട്ടുണ്ട്.
ഇത്രയും പേര്‍ എത്തുമ്പോള്‍ അവരെ താമസിപ്പിക്കാനുള്ള ഒരു സൗകര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം നിങ്ങള്‍ ഒരു വിശ്വാസിയാണെങ്കില്‍ ഈ പറഞ്ഞതിനെ എല്ലാം നിങ്ങള്‍ എതിര്‍ക്കും.
എന്റെ കയ്യില്‍ ഒരു വീഡിയോ ഉണ്ട്. അതില്‍ വഡോദരയില്‍ നിന്നോ മറ്റോ എത്തിയ ഒരു കുടുംബമാണ്. അവര്‍ ഒരു ടെന്റില്‍ നിലത്ത് വിരിച്ചാണ് കിടക്കുന്നത്. അവര്‍ അപ്പോഴും പറയുന്നത് നരേന്ദ്ര മോദി കീ ജയ്, യോഗി കീ ജയ് എന്നാണ്. ഇത്രയും മോശം അവസ്ഥയില്‍ കിടന്നിട്ടും ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ഇത്രയെങ്കിലും തന്നില്ലേ എന്നാണ് അവര്‍ തിരിച്ച് ചോദിച്ചത്.
കേരളത്തില്‍ അവരുടെ പി ആര്‍ വര്‍ക്കില്‍ അറിയുന്നത് ഇവര്‍ക്ക് കിടക്കാനും കഴിക്കാനും ഒക്കെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയെന്നാണ്. പക്ഷെ അവിടെ കാണുന്നത് നേരെ തിരിച്ചാണ്. ഇത്തരം അനുഭവങ്ങളാണ് അവിടെ ഞാന്‍ കണ്ടതും ക്യാമറയില്‍ പകര്‍ത്തിയതും," സി.കെ. വിനീത് പറഞ്ഞു.