തിരുവനന്തപുരം ജില്ലാ കമ്മിറ്റയാണ് മന്ത്രിയുടെ വസതിയിലേക്ക് പന്തംകൊളുത്തി പ്രകടനവുമായി എത്തിയത്
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റയാണ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
പന്തംകൊളുത്തി പ്രകടനവുമായി എത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ ആദ്യം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളലും ഉണ്ടായി. പ്രവർത്തകർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതോടെ പൊലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റ് പടിക്കലെ ആശാവർക്കർമാരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപിയും രംഗത്തെത്തി. കഷ്ടപ്പെട്ട് തൊഴിൽ ചെയ്യുന്ന ആശാവർക്കർമാരുടെ ശമ്പളം വർധിപ്പിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് സുധാകരൻ പറഞ്ഞു. ബിജെപിയുടെയും സിപിഎമ്മിന്റെയും ഡൽഹിയിലെ സഹപ്രവർത്തകനായ കെ.വി. തോമസിന്റെ ശമ്പളം ലക്ഷങ്ങളായി വർധിപ്പിക്കുകയാണ്. കെ.വി. തോമസിൻ്റെ ഒരു മാസത്തെ ശമ്പളം മാത്രമാണ് ആശാവർക്കർമാർ വിരമിക്കൽ അനുകൂലമായി ആവശ്യപ്പെടുന്നത്. സമരത്തിന് കോൺഗ്രസ് കൂടെ ഉണ്ടാകുമെന്നും സുധാകരൻ ഉറപ്പ് നൽകി.
അതേസമയം ആശാ വർക്കർമാർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന തുക ഓണറേറിയമായി നൽകുന്ന സംസ്ഥാനം കേരളമാണെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ പക്ഷം. വീട്ടിലെത്തിയ ആശാ വർക്കർമാരെ കാണാൻ അനുവദിച്ചില്ല എന്ന ആരോപണം മന്ത്രി തള്ളി. നിയമസഭയിൽ തിരക്കുകൾ ഉണ്ടായിരുന്നുവെന്നും ആശ വർക്കർമാരെ സഭയ്ക്ക് പുറത്തുവച്ച് കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയ്ക്ക് പുറത്തുവച്ച് കണ്ടപ്പോൾ ആശ വർക്കർമാർ നിവേദനം നൽകിയിരുന്നതായി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ടയിലെ വീട്ടിൽ എത്തിയ ആശമാരെ കാണാൻ അനുവദിച്ചില്ല എന്ന് പറയുന്നത്തിന്റെ ദുരുദ്ദേശ്യം എന്താണ് എന്ന് അറിയില്ല. അവിടെയാരും വന്നതായും അറിയില്ല. സംശയം ഉണ്ടങ്കിൽ cctv പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. സമരമുഖത്ത് അങ്ങനെയുള്ള കാര്യങ്ങൾ പറയുമായിരിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയിൽ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്. തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ആശാവർക്കർമാരുടെ മഹാസംഗമവും ഇന്ന് നടന്നു. വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വർക്കർമാരുടെ തീരുമാനം.