കോട്ടയം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നിർവഹിച്ചത്
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ ഹോട്ടലിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇന്ന് ആശുപത്രിയിൽ പോയി തിരിച്ച് ഹോട്ടലിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നിർവഹിച്ചത്. പാർട്ടിയുടെ വാഗ്ദാനമായിരുന്നു. അദ്ദേഹത്തിന്റെ സംഘടനാ മികവാണ് കോട്ടയത്ത് പാർട്ടിയെ നല്ല നിലയിലെത്തിച്ചത്. റസലിന്റെ വിയോഗത്തിൽ അഗാധമായ ദുഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാർട്ടി ജില്ലാ സമ്മേളനം സഖാവിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. സൗമ്യനായ സംഘാടകനും പ്രക്ഷോഭകാരിയുമായ റസലിൻ്റെ വിയോഗം കോട്ടയത്തെ പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. കോട്ടയം ജില്ലയിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനുള്ള നിതാന്ത ശ്രമത്തിനിടയിലാണ് റസലിൻ്റെ ആകസ്മിക വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവജന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം. പ്രക്ഷോഭസമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു. പല തവണ പോലീസിൻ്റെ ക്രൂരമർദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കാൻ ശമിക്കുന്ന എല്ലാ മത വർഗ്ഗീത ശക്തികളോടും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിൻ്റെ മുൻനിരയിലായിരുന്നു റസൽ. തൊഴിലാളി രംഗത്തെ റസലിൻ്റെ പ്രവർത്തനം തികച്ചും അനുകരണീയമായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വേർപാട് കോട്ടയത്തെ പാർട്ടിയെ സംബന്ധിച്ചടുത്തോളം അപരിഹാര്യമായ നഷ്ടമാണ്. അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയും പാർട്ടി ബന്ധുക്കളുടെയും ദുഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു എ.വി. റസലിന്റെ അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതികശരീരം നാളെ രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് ഉച്ചയോടെ കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.