പുതിയ പദ്ധതി പ്രകാരം എല്ലാ തൊഴിലാളികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോർട്ട്
എല്ലാ ഇന്ത്യക്കാര്‍ക്കുമായുള്ള 'സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി' അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നതായി റിപ്പോര്‍ട്ട്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമായാണ് പദ്ധതി.
നിലവില്‍ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഗിഗ് തൊഴിലാളികള്‍ എന്നിവര്‍ക്ക് സമഗ്ര പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. പുതിയ പദ്ധതി പ്രകാരം എല്ലാ തൊഴിലാളികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) ല്‍ നിന്നും വ്യത്യസ്തമാകും പുതിയ പെന്‍ഷന്‍ പദ്ധതി. പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് നിശ്ചിത തുക അടച്ച് 60 വയസ്സാകുമ്പോള്‍ മാസം നിശ്ചിത തുക പെന്‍ഷനായി ലഭിക്കും. നിര്‍ബന്ധിതമായി പദ്ധതിയില്‍ ചേരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇപിഎഫ് പോലെ, സര്‍ക്കാര്‍ വിഹിതം ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിലവിലുള്ള ചില പദ്ധതികള്‍ സംയോജിപ്പിച്ച് രാജ്യത്തെ പെന്‍ഷന്‍/സമ്പാദ്യ ചട്ടക്കൂട് കാര്യക്ഷമമാക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പദ്ധതി സംബന്ധിച്ച് അന്തിമ രൂപം തയ്യാറായിട്ടില്ല. സര്‍ക്കാര്‍ പരിഗണനയിലുള്ള വിഷയം മാത്രമാണ്. സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കരട് രൂപം തയ്യാറായാല്‍ മാത്രമേ പദ്ധതിയുടെ രീതിയും സംവിധാനങ്ങളും എങ്ങനയെന്ന് വ്യക്തമാകുകയുള്ളൂ.
കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുക. പുതിയ പദ്ധതി, നിലവിലുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിയെ മാറ്റിസ്ഥാപിക്കുകയോ അതില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യില്ല. ഇത് സന്നദ്ധ പെന്‍ഷന്‍ പദ്ധതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി അടല്‍ പെന്‍ഷന്‍ യോജന, പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന്‍ യോജന, പ്രധാന്‍മന്ത്രി കിസാന്‍ മന്ധന്‍ യോജന എന്നീ പദ്ധതികളാണുള്ളത്. നിക്ഷേപകന് 60 വയസ് തികയുമ്പോള്‍ 1000 മുതല്‍ 1500 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. വഴിയോര കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, മറ്റു തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള പ്രധാന്‍മന്ത്രി കിസാന്‍ മന്ധന്‍ യോജനയില്‍ നിക്ഷേപകന് 60 വയസ് കഴിഞ്ഞാല്‍ മാസം 3000 രൂപയാണ് ലഭിക്കുക.