ഗാസ എന്ന രാജ്യത്തിൻ്റെ സ്വപ്നസമാനമായ ആവിഷ്കാരമാണ് ട്രംപ് പങ്കുവച്ച ദൃശ്യങ്ങളിൽ ഉള്ളത്
ഗാസ ഏറ്റെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ഗാസയുടെ എഐ വീഡിയോ പുറത്തിറക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബഹുനില കെട്ടിടങ്ങളും, തിരക്കേറിയ മാർക്കറ്റുകളും, സ്ട്രിപ്പ് ക്ലബ്ബുകളും, ബീച്ചുകളും ഉൾപ്പെടെ ഗാസ എന്ന രാജ്യത്തിൻ്റെ സ്വപ്നസമാനമായ ആവിഷ്കാരമാണ് ട്രൂത്ത് സോഷ്യൽ വഴി ട്രംപ് പങ്കുവച്ച ദൃശ്യങ്ങളിൽ ഉള്ളത്.
ട്രംപിൻ്റെ ഭീമാകാരമായ ഒരു പ്രതിമയും എഐ വീഡിയോയുടെ ഭാഗമാണ്. കൂടാതെ ബീച്ചിൽ ട്രംപും, ഇസ്രയേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹുവും ഇരിക്കുന്ന ചിത്രവും, ദൃശ്യത്തിലുണ്ട്. ഗാസ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന ട്രംപിൻ്റെ പ്രഖ്യാപനം ലോകത്തെ അതിശയിപ്പിച്ചിരുന്നു. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു
യുഎസ് പ്രസിഡന്‍റ് തൻ്റെ തീരുമാനം പുറത്തുവിട്ടത്.
ALSO READ: 'ഞങ്ങൾ അവിടം ഏറ്റെടുക്കും'; യുഎസിന്‍റെ 'ഗാസ പ്ലാന്‍' ജോർദാന്‍ രാജാവിനോടും ആവർത്തിച്ച് ട്രംപ്
"ഞങ്ങൾ അവിടം ഏറ്റെടുക്കും. ഞങ്ങൾ അവിടം കൈവശം വയ്ക്കാൻ പോകുന്നു. ഞങ്ങൾ അവിടം പരിപോഷിപ്പിക്കും,"ട്രംപ് ഗാസയെക്കുറിച്ച് പറഞ്ഞു. അങ്ങനെ ഒഴിപ്പിക്കുന്നവരെ ഏറ്റെടുക്കണമെന്ന സമ്മർദമാണ് ഈജിപ്തും ജോർദാനും നേരിടുന്നത്. ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏറ്റെടുത്തില്ലെങ്കിൽ ജോർദാനുള്ള ഫണ്ടിങ് നിർത്തിവെച്ചേക്കുമെന്ന് മുൻപ് ട്രംപ് പറഞ്ഞിരുന്നു. യുഎസിന്‍റെ 1.45 ബില്ല്യൺ ഡോളർ ഫണ്ടിങ് അവസാനിച്ചാൽ ജോർദാന്‍റെ ഭാവി തന്നെ പ്രതിസന്ധിയിലാകും.
എന്നാൽ ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കരുതെന്ന നിലപാടാണ് ജോർദാൻ രാജാവ് സ്വീകരിച്ചത്. കൂടാതെ ആരോഗ്യസ്ഥിതി മോശമായ 2000 കുട്ടികളെ ഗാസയിൽ നിന്ന് ഏറ്റെടുക്കുമെന്നും അബ്ദുള്ള രണ്ടാമൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയുടെ എഐ ദൃശ്യങ്ങൾ ട്രംപ് പുറത്തുവിട്ടത്.
"മിഡിൽ ഈസ്റ്റിലെ റിവിയേര"എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഗാസയെ യുഎസ് സ്വന്തമാക്കണമെന്ന് പറയുന്ന ട്രംപിനെ, ദൃശ്യങ്ങളിൽ ആദരണീയനായ ഒരു ഐക്കണായാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രംപിൻ്റെ പിന്തുണക്കാരനായ ഇലോൺ മസ്‌ക് ദൃശ്യങ്ങളിൽ പലതവണ പ്രത്യക്ഷപ്പെടുന്നുണ്ട്. മസ്‌കിന്റെ ടെസ്‌ല ഇലക്ട്രിക് കാറുകൾ തിളങ്ങുന്ന തെരുവുകളിലൂടെ നിരന്തരം സഞ്ചരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.