വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെ 13 പ്രധാന വിഷയങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്
പഞ്ചാബ്, ഹരിയാന അതിർത്തികളിൽ പ്രതിഷേധം തുടരുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ഏഴാം റൗണ്ട് ചർച്ചകളാണ് ഇന്ന് രാവിലെ 11 മണിക്ക് നടക്കുക. ചണ്ഡീഗഢിലാണ് ചർച്ചകള്‍ നടക്കുക. വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെ 13 പ്രധാന വിഷയങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
യോഗത്തിലേക്ക് കർഷകരെ ഔദ്യോഗികമായി കേന്ദ്ര സർക്കാർ ക്ഷണിച്ചിട്ടുണ്ട്. രണ്ട് കർഷക ഫോറങ്ങളിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നും നിലപാട് അവതരിപ്പിക്കുമെന്നും കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്നത് മന്ത്രിമാരും പഞ്ചാബ് സർക്കാരിൽ നിന്നുള്ള ഒരു മന്ത്രിയും ചർച്ചയിൽ പങ്കെടുക്കും.
ഒരു വർഷത്തിലേറെയായി കർഷകരുടെ പ്രതിഷേധം തുടരുകയാണ്. 2024 ഫെബ്രുവരി 13നാണ് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിൽ കർഷക പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് കർഷക നേതാക്കൾ ആവർത്തിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍റെ അധ്യക്ഷതയില്‍ ഫെബ്രുവരി 22 നാണ് അവസാനമായി ചർച്ച നടന്നത്.