ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്
കളമശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യ കണ്ണികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറിയത്. കഞ്ചാവ് ഒരു കിലോയ്ക്ക് 16000രൂപയായിരുന്നു ഈടാക്കിയത്. കടമായും പ്രതി വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ,ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് 1.97 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് 9.7 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതാദ്യമായാണ് കേരളത്തിലെ ഒരു കോളേജ് ഹോസ്റ്റലിൽ നിന്ന് ഇത്രയും ഉയർന്ന അളവിൽ കഞ്ചാവ് പിടികൂടുന്നത്.ഹോളി ആഘോഷത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് പറയുന്നു. മാർച്ച് 13ന് രാത്രിയോടെയായിരുന്നു കോളേജ് ഹോസ്റ്റലിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. സംഭവത്തിൽ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ അഭിരാജ്,ആദിത്യൻ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതിയായ പൂർവ വിദ്യാർഥിയായ ഷാലിഖിൻ്റെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 8000 രൂപയ്ക്ക് തനിക്ക് ലഭിക്കുന്ന കഞ്ചാവ്, ഒരു ബണ്ടിലിന് 24000 രൂപയ്ക്കാണ് വിദ്യാർഥികൾക്ക് വിറ്റിരുന്നത്. ഒരു ബണ്ടിൽ കഞ്ചാവ് എത്തിച്ചാൽ തനിക്ക് 6000രൂപ ലാഭം കിട്ടുമെന്നും, ഹോസ്റ്റലിലെ ഭൂരിപക്ഷം വിദ്യാർഥികളുടേയും അറിവോടെയാണ് കഞ്ചാവ് എത്തുന്നതെന്നും, ഇയാൾ മൊഴി നൽകിയിരുന്നു.ചിവ വിദ്യാർഥികൾ സ്ഥിരം കഞ്ചാവ് വാങ്ങുന്നതിനാൽ കടമായും നൽകിയിരുന്നെന്നും ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് 6 മാസത്തോളമായെന്നും പ്രതിയുടെ മൊഴിയിലുണ്ട്.
റെയ്‌ഡിൻ്റെ സമയത്ത് സാധനം സേഫ് അല്ലെ എന്ന് ചോദിച്ച് ഫോണിൽ വിളിച്ച കോട്ടയം സ്വദേശിയായ മറ്റൊരു വിദ്യാർഥിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളെ പ്രതി ചേർക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. ലഹരി മരുന്ന് സൂക്ഷിക്കാനുള്ള സുരക്ഷിത ഇടമായാണ് ഹോസ്റ്റലിനെ കണ്ടിരുന്നതെന്ന് പൂർവ വിദ്യാർഥികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.