ഒരു മാസം മുൻപും കുഞ്ഞിനോടുള്ള ദേഷ്യം കാണിച്ചെന്ന് പന്ത്രണ്ടുകാരി മൊഴി നൽകി
കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി 12വയസുകാരിയായ സഹോദരൻ്റെ മകൾ. തന്നോട് സ്നേഹം കുറയുന്നുവെന്ന തോന്നലിനെ തുടർന്നാണ് കുഞ്ഞിനെ കൊന്നത്. സ്നേഹം കുറയുന്നതിൽ കുട്ടി നേരത്തെയും അതൃപ്തി കാണിച്ചിരുന്നു. ഒരുമാസം മുൻപും കുഞ്ഞിനോടുള്ള ദേഷ്യം കാണിച്ചെന്ന് 12കാരി മൊഴി നൽകിയിട്ടുണ്ട്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ തന്നെ കുട്ടി കുറ്റസമ്മതം നടത്തിയിരുന്നു. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു, എന്നാണ് കുട്ടി പറഞ്ഞത്.
"കുഞ്ഞിന്റെ വാക്സിനേഷൻ രേഖകൾ അച്ഛനും അമ്മയും അറിയാതെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തന്നോട് സ്നേഹക്കുറവെന്ന തോന്നലിലാണ് അങ്ങനെ ചെയ്തത് ", 12 വയസുകാരി പറഞ്ഞു. അത് ചെയ്തത് സഹോദര പുത്രിയാണെന്ന് തിരിച്ചറിഞ്ഞില്ലെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മരിച്ച കുഞ്ഞിൻ്റെ അച്ഛനോട് പെൺകുട്ടിക്ക് വലിയ ഇഷ്ടമായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. ഇത് കുറഞ്ഞെന്ന് തോന്നിയപ്പോൾ കൊലപാതകത്തിലേക്ക് കടന്നെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെയോടെയാണ് നാല് മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണവിവരം പുറത്തറിയുന്നത്. വീടിന് സമീപത്തെ കിണറ്റിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിത്. വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാണാതാവുന്നത്.ശുചിമുറിയില്‍ പോയി തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് വിവരം പെൺകുട്ടി തന്നെയാണ് മാതാപിതാക്കളോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് സമീപവാസികളും വീട്ടുകാരും ചേര്‍ന്ന് തെരച്ചിലാരംഭിച്ചു. ഇതിനിടയില്‍ കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കിണറിനുള്ളില്‍ കുട്ടിയെ കണ്ടു. അയല്‍വാസികളായ ബംഗാള്‍ സ്വദേശികള്‍ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അടച്ചിട്ട മുറിയിലേക്ക് വേറെ ആരും എത്തിയിട്ടില്ലെന്ന ദമ്പതികളുടെ മൊഴി നിര്‍ണായകമായി. പൊലീസിന്റെ സംശയം പന്ത്രണ്ടുകാരിയിലേക്ക് നീളുകയായിരുന്നു.
ALSO READ: കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി
ഒന്നരമാസം മുന്‍പായിരുന്നു ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് അരിലൂര്‍ സ്വദേശികളായ ദമ്പതികള്‍ നാട്ടില്‍ നിന്നും കണ്ണൂരിൽ എത്തിയത്. നാലു മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനൊപ്പം സഹോദരൻ്റെ 12 വയസുള്ള മകളെയും കൂടെ കൂട്ടിയിരുന്നു. നേരത്തെ അമ്മ ഉപേക്ഷിച്ചു പോയതോടെ സഹോദരനൊപ്പമായിരുന്നു 12 വയസുകാരി. മൂന്ന് മാസം മുന്‍പ് അച്ഛനും മരിച്ചതോടെ കുട്ടിയുടെ സംരക്ഷണം ദമ്പതികള്‍ ഏറ്റെടുക്കുകയായിരുന്നു.