കലാകാരന്മാരെ നീചമായി ആക്രമിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു
എമ്പുരാനെതിരായ സൈബർ ആക്രമണത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കാജനകമാണ്. കലാകാരന്മാരെ നീചമായി ആക്രമിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
Also Read: മോഹന്‍ലാലിനെതിരെ സംഘപരിവാറിന്‍റെ സൈബർ ആക്രമണം; നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഡിജിപി
കഴിഞ്ഞ ദിവസം, എമ്പുരാനിലെ പതിനേഴോളം ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സിനിമ കണ്ടിരുന്നു. തിരുവനന്തപുരത്തെ ലുലു മാളിൽ എത്തിയാണ് മുഖ്യമന്ത്രിയും കുടുംബവും ചിത്രം കണ്ടത്. സിനിമയിലെ ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ വിവാദങ്ങളും സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് സൈബർ ആക്രമണങ്ങളും ഉയർന്നതിനിടയിലാണ് ചില രംഗങ്ങൾ നീക്കം ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളും ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവുമാണ് നീക്കം ചെയ്യുന്നത്. എമ്പുരാൻ്റെ സെൻസേർഡ് പതിപ്പ് അടുത്ത വ്യാഴാഴ്ചയാകും തിയേറ്റിൽ പ്രദർശനത്തിനെത്തുക. സിനിമ എഡിറ്റ് ചെയ്യുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ, ബുക്ക് മൈ ഷോ പോലുള്ള ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് കഴിഞ്ഞ ദിവസം നടന്നത്.
പിണറായി വിജയന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർഎസ്എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്.
ഈ സമ്മർദ്ദത്തിൽ പെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല.
ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.