വെയർഹൗസിനുള്ളിൽ നിർത്തിയിട്ടിരുന്ന ടാങ്കറിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്
രാജസ്ഥാനിലെ ബീവാറിൽ ആസിഡ് ഫാക്ടറിയിൽ നിന്നുണ്ടായ നൈട്രജൻ വാതക ചോർച്ചയിൽ ഒരാൾ മരിക്കുകയും, 40ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഫാക്ടറി ഉടമയായ സുനിൽ സിംഗാളാണ് മരിച്ചത്. കൂടാതെ ഫാക്ടറിക്ക് സമീപത്തുണ്ടായ വളർത്തുമൃഗങ്ങളും, മറ്റ് അലഞ്ഞുതിരിയുന്ന മൃഗങ്ങളും കൊല്ലപ്പെട്ടുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ALSO READ: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കി; മരിച്ചത് അമ്പലവയൽ സ്വദേശി ഗോകുൽ
വെയർഹൗസിനുള്ളിൽ നിർത്തിയിട്ടിരുന്ന ടാങ്കറിൽ നിന്നാണ് നൈട്രജൻ വാതക ചോർച്ചയുണ്ടായത്. വാതക ചോർച്ച നിയന്ത്രിക്കാൻ ഫാക്ടറി ഉടമ ശ്രമം നടത്തിയെങ്കിലും, ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹം മരിക്കുകയായിരുന്നു. ജനവാസ മേഖലയിലേക്കും വാതക വ്യാപനമുണ്ടായി. പലർക്കും ശ്വാസതടസവും, കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടു. നിരവധി പേരെ ചികിത്സയ്ക്കായി ബീവാറിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ALSO READ: എമ്പുരാൻ 'ഡിലീറ്റഡ് സീൻ' എന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ വർഗീയ പ്രചാരണം
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ ഡോ.മഹേന്ദ്ര ഖഡ്ഗാവത് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിടുകയും, കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഭരണകൂടം സമീപവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആസിഡ് ഫാക്ടറിയുടെ സുരക്ഷാ പരിശോധനയ്ക്കും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, അപകടത്തെക്കുറിച്ച് അഡ്മിനിസ്ട്രേഷൻ സംഘം അന്വേഷണം ആരംഭിച്ചു.