ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. അത് ഉൾക്കൊള്ളാൻ കഴിയാത്ത മനസ്സുകളാണ് വിമർശനങ്ങളെ ഭയപ്പെടുന്നത്
'മുറിവേൽക്കും മുമ്പ്' എമ്പുരാൻ കണ്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മലയാള സിനിമയെ കൂടുതൽ വിശാലമായ ക്യാൻവാസിലേക്ക് പകർത്തുന്ന ചലച്ചിത്രാനുഭവമായി തോന്നി. ചിത്രത്തിനെതിരെ സംഘപരിവാർ നടത്തുന്ന വിഷലിപ്തമായ വിദ്വേഷ പ്രചരണങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ കാണുന്നത്. മനുഷത്വം മരവിച്ചുപോയ ക്രൂരമായ വംശഹത്യയുടെ ചോരക്കറയുമായി നിൽക്കുന്ന സംഘപരിവാറിനെ വിമർശിച്ചതിൻ്റെ പേരിൽ ഒരു കലാസൃഷ്ടിയും അതിന്റെ ശില്പികളും കടന്നാക്രമിക്കപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
തങ്ങളുടെ ഭീഷണിക്ക് മുന്നിൽ നിശബ്ദരാകുന്ന ഒരു സമൂഹം രൂപപ്പെട്ടുവോ എന്ന് പരിശോധിക്കുവാനുള്ള സംഘപരിവാറിന്റെ മോക് ഡ്രില്ലാണിത്. ഇവിടെ നമ്മൾ കരുത്തോടെ നിലകൊള്ളണം. അല്ലാത്തപക്ഷം കൂടുതൽ ഭ്രാന്തമായ ആക്രമണങ്ങളുമായി അവർ പിന്നെയുമെത്തും. അധികാരത്തിന്റെ ദന്തഗോപുരങ്ങളെ വിറപ്പിച്ച ചരിത്രമാണ് കലയുടേതും കലാകാരന്മാരുടെതും. 'എഴുത്തോ കഴുത്തോ' എന്ന ചോദ്യത്തിന് കല എല്ലായിപ്പോഴും കഴുത്ത് ഉപേക്ഷിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തിനായി ജീവൻ കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ.
ALSO READ: എമ്പുരാന്‍ വിവാദം വെറും ഡ്രാമ, ഇതെല്ലാം കച്ചവടം മാത്രം: സുരേഷ് ഗോപി
സിനിമയിൽ അനാവശ്യമായി രാഷ്ട്രീയം കാണരുതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സർഗാത്മകതയെ അതിന്റെ അർത്ഥത്തിൽ കാണാൻ സാധിക്കണം. കോൺഗ്രസിനെ വിമർശിച്ച എത്രയോ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. കോൺഗ്രസ് രാജ്യം ഭരിച്ച കാലത്ത് അതൊന്നും സെൻസർ ചെയ്തിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. അത് ഉൾക്കൊള്ളാൻ കഴിയാത്ത മനസ്സുകളാണ് വിമർശനങ്ങളെ ഭയപ്പെടുന്നത്. വിമർശനം അഴിച്ചു വിടരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, വിവാദങ്ങളിൽ മാധ്യമങ്ങളെ പഴിച്ച് ശരി തരൂർ രംഗത്തെത്തി. വിവാദമല്ലെ നിങ്ങളുടെ ജീവിതമാർഗം. വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെ നിങ്ങൾ എന്ത് പറയനാണെന്നും അദ്ദേഹം പറഞ്ഞു.