ഇത് നമ്മുടെ നാടിന്റെ ദൗർഭാഗ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് നാടിന്റെ നേട്ടമാണെന്ന് പറയുന്നതിൽ ചിലർക്ക് വല്ലാത്ത പ്രശ്നമാണ്. കേരളത്തിന്റെ നേട്ടത്തെ തുടർന്നുള്ള സ്വാഭാവിക പ്രതികരണമാണ് ശശി തരൂരിൻ്റേത്. എന്നാൽ നശീകരണ വാസനയുള്ള ചിലർ അത് വിവാദമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.ഡി. സതീശൻ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. അല്ലാതെ കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷം അല്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. നാട് മെച്ചപ്പെടുത്താൻ ഒരു ഭാഗത്ത് ശ്രമങ്ങൾ നടക്കുന്നു. എന്നാൽ ഒന്നും നടക്കാൻ പാടില്ലെന്നാണ് ചിലർ കരുതുന്നത്. ഇത് നമ്മുടെ നാടിന്റെ ദൗർഭാഗ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിനോട് വിരോധം ആയിക്കോളൂ, പക്ഷേ നാടിനോട് ആകരുതെന്നാണ് പ്രതിപക്ഷത്തോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസവും പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രിയെത്തിയിരുന്നു. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നടപടികൾ സ്വീകരിക്കുന്നതെന്നും, ഇതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നുെ മുഖ്യമന്ത്രി ചോദിച്ചിരുന്നു. നാടിൻ്റെ വികസനം ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് വസ്തുതകൾ ഉദ്ധരിച്ചാണ് തരൂർ പറഞ്ഞത്.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞത് അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തമല്ല. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് കണ്ടെത്തിയതാണ്. മന്ത്രി തുല്യനായ വ്യക്തി ഇതിനെതിരെ പറയുന്നു. നാടിന്റെ കൂടെ നിൽക്കാൻ ഇവർക്ക് സാധിക്കുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. സ്റ്റാർട്ട് അപ്പ് മേഖലയിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. നാടിൻ്റെ നേട്ടം അംഗീകരിക്കണം. അത് എൽഡിഎഫിൻ്റെ നേട്ടമായി കാണണ്ട എന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന ശശി തരൂരിന്റെ ലേഖനമാണ് വ്യവസായ രംഗത്തെ മാറ്റങ്ങളെ പ്രതി ഇരു മുന്നണികൾക്കും ഇടയിൽ തർക്കങ്ങൾക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.
ലേഖനം വന്നതിനു പിന്നാലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങൾ ലേഖകനായ കോണ്‍ഗ്രസ് എംപി അവഗണിച്ചുവെന്ന തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയെ മനഃപൂർവം ഒഴിവാക്കിയതല്ലെന്നും ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം വ്യവസായ രംഗത്തെ സിപിഎമ്മിന്‍റെ നയമാറ്റവും അത് കേരളത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നതെങ്ങനെ എന്നുമായിരുന്നു എന്നാണ് തരൂരിന്റെ വിശദീകരണം.