അട്ടിമറി സാധ്യത കണക്കിലെടുത്ത് ഈ പരിസരങ്ങളിലായി രാത്രി കാലങ്ങളില്‍ തമ്പടിക്കുന്നവരെ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നടത്തുന്നുണ്ട്.
കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ വെച്ച ടെലിഫോണ്‍ പോസ്റ്റില്‍ ട്രെയിന്‍ തട്ടി. രണ്ടിടത്താണ് പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ചത്. എഴുകോണ്‍ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തുമാറ്റി. എന്നാല്‍ രണ്ടാമത്തെ സ്ഥലത്തെ പോസ്റ്റില്‍ ട്രെയിന്‍ തട്ടി.
പുലർച്ചെ 3.30ന് എത്തുന്ന പാലരുവി എക്സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് എഴുകോണ്‍ പൊലീസിന് പാളത്തിന് കുറുകെ പോസ്റ്റ് വെച്ചതായുള്ള വിവരം ലഭിക്കുന്നത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പോസ്റ്റ് പാളത്തില്‍ നിന്ന് എടുത്തുമാറ്റുകയും ചെയ്തു. ഇതിന് ശേഷം പരിസരം മുഴുവന്‍ നിരക്ഷിച്ച ശേഷമാണ് പൊലീസ് സ്ഥലത്ത് നിന്ന് പോയത്.
എന്നാല്‍ നീക്കം ചെയ്ത പോസ്റ്റ് രണ്ടാമത് മറ്റൊരിടത്ത് കൊണ്ടു പോയി വെക്കുകയും ഇതില്‍ പാലരുവി എക്‌സ്പ്രസ് തട്ടുകയുമായിരുന്നു എന്നുമാണ് വിവരം. എന്നാല്‍ റെയില്‍വേ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തില്‍ അട്ടിമറി സാധ്യത കണക്കിലെടുത്ത് കേരള പൊലീസ് ഈ പരിസരങ്ങളിലായി രാത്രി കാലങ്ങളില്‍ തമ്പടിക്കുന്നവരെ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നടത്തുന്നുണ്ട്. പഴയ മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ് ഗേജ് ആക്കി മാറ്റിയ പാതയിലാണ് പോസ്റ്റ് കുറുകെ വെച്ചത്.
രാത്രി കാലങ്ങളില്‍ മാത്രം തീവണ്ടി ഓടുന്ന പാതകൂടിയാണിത്. ഗുരുവായൂര്‍-താംബരം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയാണ് രാത്രി കാലങ്ങളില്‍ ഈ പാതയിലൂടെ പോകുന്ന തീവണ്ടികള്‍.