കഴിഞ്ഞ വർഷം ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
തൃശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൂരത്തിന് മൂൻപ് സുരക്ഷ ഒരുക്കാനായി ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ,ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. യോഗത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മന്ത്രിമാരും വകുപ്പ് മേധാവികളും പങ്കെടുത്തു. മെയ് ആറിനാണ് തൃശൂർ പൂരം നടക്കുന്നത്.
കഴിഞ്ഞ വർഷം ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്‌നം രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നിർദേശം നൽകി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീർപ്പ് വ്യവസ്ഥ കൊച്ചിൽ ദേവസ്വം ബോർഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്തണം. സുരക്ഷാ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ടു നടത്തുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും എക്സ്പ്ലോസിവ് നടപടികളും സ്വീകരിക്കണം. പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പൊലീസുമായി ചേർന്ന് ഒരുക്കണം.
തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ലൈസൻസുകൾ അനുവദിക്കണം. വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണം. 2024 ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമുള്ള നിബന്ധനകൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് പ്രായോഗികമായി ചെയ്യാവുന്നവ സംബന്ധിച്ച് ജില്ലാ ഭരണ സംവിധാനം പൊലീസുമായി ചേർന്ന് പരിശോധന നടത്തി ഉചിതമായ നടപടി കൈക്കൊള്ളണം. നാട്ടാനകളുടെ ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇത് പരിശോധിച്ച് അടിയന്തര നടപടി വനം വകുപ്പ് കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിൻകാട് മൈതാനത്തും അഗ്നിരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ ഉപകരണങ്ങളും വിന്യസിക്കണം. അപകട സാധ്യതകൾ മുൻകൂട്ടിക്കണ്ട് പൂരത്തിന് മുൻപ് മോക് ഡ്രിൽ നടത്തി കരുതൽ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ തീരുമാനമായി.
പൂരത്തോടനുബന്ധിച്ചുണ്ടാകുന്ന മാലിന്യങ്ങളുടെ ശേഖരണം, സംസ്കരണം, നഗര പ്രദേശത്തെ നഗരസഭാ റോഡുകളുടെ നവീകരണം, ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം വഴി നടത്തുന്ന പരിശോധനകൾ, തെരുവ് വിളക്കുകളുടെ പരിപാലനം എന്നിവ തൃശൂർ കോർപ്പറേഷൻ ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി. പൂരം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ ആരോഗ്യരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഡോക്‌ടർമാർ ജീവനക്കാർ, ആംബുലൻസുകൾ എന്നിവ സജ്ജീകരിക്കണം. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആശുപത്രികൾ സജ്ജമാക്കണം. സർക്കാർ ആശുപത്രികളോടൊപ്പം തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്കും അലേർട്ട് മെസേജ് നൽകുമ്പോൾ കൃത്യമായി പ്രാവർത്തികമാക്കാൻ നിർദേശം നൽകണം.
Also Read: ക്ലാസിക്കൽ ഫാസിസം ഇന്ത്യയിലോ ലോകത്തോ ഇല്ല, സിപിഎം നിലപാടിൽ മാറ്റമില്ല: എം.വി. ഗോവിന്ദൻ
റവന്യു വകുപ്പ് മന്ത്രി കെ. രാജൻ , ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ , ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു , ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , റവന്യു പ്രിൻസിപ്പൾ സെക്രട്ടറി ടിങ്കു ബിസ്വാൾ , സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് , ഇൻ്റലിജൻസ് മേധാവി പി. വിജയൻ , വനം വകുപ്പ് മേധാവി ഗംഗാ സിംഗ് , തൃശൂർ എംഎൽഎ പി. ബാലചന്ദ്രൻ, തൃശൂർ മേയർ എം.കെ. വർഗ്ഗീസ് , ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ , സിറ്റി പൊലീസ് കമ്മീഷണർ , തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ , കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.