കോൺഗ്രസ് പാർട്ടി ജനാധിപത്യപാർട്ടിയാണെന്നും ജയറാംരമേശ് വ്യക്തമാക്കി
ഇടതു സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖന വിവാദത്തിൽ ശശി തരൂർ എംപിയെ പൂർണമായി തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. ശശി തരൂരിൻ്റെ അഭിപ്രായം വ്യക്തിപരമാണ്. പാർട്ടിയുടെ നിലപാടുമായി അതിന് ബന്ധമില്ല. പാർട്ടിയുടെ നിലപാടാണ് പരമപ്രധാനമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാംരമേശ് പറഞ്ഞു. കോൺഗ്രസ് പാർട്ടി ജനാധിപത്യപാർട്ടിയാണെന്നും ജയറാംരമേശ് വ്യക്തമാക്കി.
വിവാദത്തിൽ സംസ്ഥാന നേതൃത്വം വിമർശനം ഉയർത്തിയിട്ടും തരൂർ നിലപാടിൽ ഉറച്ചുനിന്നതോടെ ഹൈക്കമാൻഡ് ഇടപെടണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം കെപിസിസിയുടെ അവഗണനയടക്കം ഹൈക്കമാൻഡിൽ പരാതിയായി ഉന്നയിക്കാനാണ് തരൂരിന്റെ തീരുമാനം.
അതേസമയം, ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണവും രംഗത്തെത്തിയിരുന്നു. കേരളം വികസന സൗഹൃദ സംസ്ഥാനമെന്ന ലേഖനത്തിലും മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലുമാണ് വിമർശനം. ആരാച്ചാർക്ക് അഹിംസ അവാർഡോ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. രാവിലെ മുതൽ വെള്ളം കോരി സന്ധ്യക്ക് കുടം ഉടയ്ക്കുന്ന രീതി പരിഹാസ്യമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ സാഹചര്യങ്ങളും എൽഡിഎഫിന് എതിരായിരിക്കെ യുഡിഎഫ് പരാജയപ്പെട്ടാൽ വലിയ തിരിച്ചടിയാകും ഉണ്ടാകുക. സർക്കാർ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ അതിന് ഊർജം പകരേണ്ടവർ അത് അണയ്ക്കാൻ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.