റൊണാൾഡോ മികച്ച കളിക്കാരനാണ് എന്നതിൽ സംശയമില്ല എന്നാൽ താൻ തിരഞ്ഞെടുക്കുന്ന മികച്ച സ്ട്രൈക്കർ മറ്റൊരാളാണെന്നും ബെര്‍ബറ്റോവ് വെളിപ്പെടുത്തി
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ മുൻനിരയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം. 40 പിന്നിട്ട പോർച്ചുഗീസ് മുന്നേറ്റനിരക്കാരൻ ഇപ്പോഴും ദേശീയ ടീമിലും ക്ലബ്ബ് ഫുട്ബോളിലും വിസ്മയിപ്പിക്കുന്ന ഗോൾവേട്ട തുടരുകയാണ്.
1000 ഗോൾനേട്ടം എന്ന ലക്ഷ്യത്തിലേക്കാണ് താരം ഇനി സഞ്ചരിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ ആദ്യമായി 900 ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ മാറിയിരുന്നു. നിലവിൽ യുവ താരങ്ങൾക്ക് വരെ വെല്ലുവിളി ഉയർത്തുകയാണ് ഈ നാൽപ്പത് വയസുകാരൻ.
എന്നാൽ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ആരാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ബള്‍ഗേറിയയുടെ മുന്‍താരം ദിമിതർ ബെര്‍ബറ്റോവ്. റൊണാൾഡോ മികച്ച കളിക്കാരനാണെന്നും എന്നാൽ താൻ തിരഞ്ഞെടുക്കുന്ന മികച്ച സ്ട്രൈക്കർ മറ്റൊരാളാണെന്നും ബെര്‍ബറ്റോവ് വെളിപ്പെടുത്തി.
"ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച താരമാണ്. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി ഞാൻ തിരഞ്ഞെടുക്കുന്ന താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ല. എന്നെ സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സിൻ്റെ മുന്‍ ഇതിഹാസ താരം മാര്‍ക്കോ വാന്‍ബാസ്റ്റൺ ആണ് ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ," ദിമിതർ ബെര്‍ബറ്റോവ് പറഞ്ഞു.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറില്‍ തുടര്‍ന്നേക്കുമെന്ന് വിവരം. ഒരു വര്‍ഷത്തേക്ക് കൂടി സൂപ്പർ താരം കരാര്‍ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ജനുവരിയിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തിയത്. 1749 കോടി രൂപയാണ് നിലവിൽ താരത്തിന്റെ വാര്‍ഷിക പ്രതിഫലം.
2025 ജൂണില്‍ ക്ലബ്ബുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ പൂര്‍ത്തിയാകും. എന്നാൽ ഒരു വര്‍ഷത്തേക്ക് കരാര്‍ പുതുക്കാമെന്ന ഉപാധിയിലൂടെ റൊണാള്‍ഡോയെ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് അല്‍ നസർ. സൗദി ക്ലബ്ബിനായി ആകെ 90 മത്സരങ്ങളില്‍ ക്രിസ്റ്റ്യനോ അടിച്ചുകൂട്ടിയത് 82 ഗോളും 19 അസിസ്റ്റുമാണ്. ഈ സീസണില്‍ 26 മത്സരങ്ങളില്‍ നിന്ന് 24 ഗോളാണ് റൊണാൾഡോ സ്വന്തമാക്കിയത്. കൂടാതെ നാല് അസിസ്റ്റും താരത്തിന്റെ പേരിനൊപ്പമുണ്ട്.