യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും സ്വകാര്യവത്കരിക്കാൻ നടത്തിയ നീക്കങ്ങളെ ചെറുത്ത് തോൽപ്പിച്ചത് എസ്എഫ്ഐയുടെ സമരക്കരുത്താണ്
സ്വകാര്യ സർവകലാശാലകളിൽ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്ഐ. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന പതിറ്റാണ്ടിൽ ആരംഭിച്ച നവലിബറൽ നയങ്ങളോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്വകാര്യ കുത്തകകൾക്ക് തുറന്നിട്ട് കൊടുക്കുന്ന സമീപനമാണ് കോൺഗ്രസ്-ബിജെപി സർക്കാരുകൾ സ്വീകരിച്ചത്.
പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന ഇത്തരം നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള രാജ്യത്തെ ഇടതുപക്ഷ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചിട്ടുള്ളതെന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണരൂപം
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന പതിറ്റാണ്ടിൽ ആരംഭിച്ച നവലിബറൽ നയങ്ങളോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്വകാര്യ കുത്തകകൾക്ക് തുറന്നിട്ട് കൊടുക്കുന്ന സമീപനമാണ് കോൺഗ്രസ്-ബിജെപി സർക്കാരുകൾ സ്വീകരിച്ചത്. പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന ഇത്തരം നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള രാജ്യത്തെ ഇടതുപക്ഷ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചിട്ടുള്ളത്.
യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും സ്വകാര്യവത്കരിക്കാൻ നടത്തിയ നീക്കങ്ങളെ ചെറുത്ത് തോൽപ്പിച്ചത് എസ്എഫ്ഐയുടെ സമരക്കരുത്താണ്. അനാദായകരം എന്ന് പറഞ്ഞ് അടച്ചുപൂട്ടാൻ വെച്ചിരുന്ന മൂവായിരത്തിലധികം സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഇന്ന് കേരളത്തിൽ മികവിൻ്റെ കേന്ദ്രങ്ങളായി തലയുയർത്തി നിൽക്കുന്നത് എസ്എഫ്ഐയുടെ സമരത്തിൻ്റെ ഫലമായാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ആരംഭിക്കാനിരുന്ന സ്വാശ്രയ കോളേജുകളിൽ സാമൂഹിക നീതിക്കും മെറിറ്റിനും വേണ്ടി ഐതിഹാസികമായ സമരമാണ് എസ്എഫ്ഐ സംഘടിപ്പിച്ചത്. അതിനെ തുടർന്നാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ റിസർവേഷനും, 50 ശതമാനം മെറിറ്റ് സീറ്റുകളും, ഫീ റെഗുലേറ്ററി കമ്മീഷനുകളും യാഥാർത്ഥ്യമായത്.
പൂർണമായും സ്റ്റേറ്റ് ലിസ്‌റ്റിൽ ഉൾപ്പെട്ടിരുന്ന വിദ്യാഭ്യാസം കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. അന്ന് മുതൽ വിദ്യാഭ്യാസ മേഖലയെ കേന്ദ്രവത്കരിക്കാനുള്ള ശ്രമങ്ങളാണ് മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ തുടർന്നത്. 2014ൽ നരേന്ദ്ര മോദ അധികാരത്തിൽ വന്നതിന് ശേഷം ഇതിന് ആക്കം കൂടി. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ അവകാശം ഓരോന്നോരോന്നായി റദ്ദ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം 2020, യുജിസി ചട്ടഭേദഗതിയുടെ കരട് എന്നിവ ഇതിനുദാഹരണമാണ്.
നിലവിൽ കേരളത്തിൽ സ്വകാര്യ ഡീംഡ് യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഈ യൂണിവേഴ്സിറ്റികളിൽ സാമൂഹിക നീതിയോ മെറിറ്റോ, സർക്കാർ നിയന്ത്രണങ്ങളോ, വിദ്യാർഥി അധ്യാപക- അനധ്യാപക സംഘടനാ സ്വാതന്ത്ര്യമോ ഒന്നുമില്ല. അക്കാഡമിക് കാര്യങ്ങളിൽ പോലും സർക്കാരിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നില്ല. വിദ്യാഭ്യാസത്തെ വെറും കച്ചവട ചരക്കായി കാണുന്ന എഡ്യൂ ബിസിനസ് രാജാക്കന്മാർക്ക് രാജ്യത്തെവിടെയും യഥേഷ്ടം ഡീംഡ് യൂണിവേഴ്സിറ്റികൾ ആരംഭിക്കാൻ വാതിൽ തുറന്നിട്ട് കൊടുത്തിരിക്കുകയാണ് യുജിസി.
കഴിഞ്ഞ വർഷം വാർഷിക ബജറ്റിൽ സ്വകാര്യ സർവകലാശാല പ്രഖ്യാപനം നടത്തിയ സമയത്ത് തന്നെ അതിനെ പറ്റിയുള്ള ആശങ്കയും അഭിപ്രായവും എസ്എഫ്ഐ പ്രസ്താവനയിലൂടെ പൊതുസമൂഹത്തിന് മുമ്പിൽ പങ്കുവെച്ചിരുന്നതാണ്. അന്ന് എസ്എഫ്ഐ ഉയർത്തിയ ആശങ്കകളും അഭിപ്രായങ്ങളും സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ചിട്ടുണ്ട് എന്നാണ് സ്വകാര്യ സർവ്വകലാശാല ബില്ലിനെ സംബന്ധിച്ചുള്ള വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ സ്വകാര്യ സർവകലാശാലകളിൽ സാമൂഹിക നീതിയും മെറിറ്റും ഉറപ്പ് വരുത്താൻ കേരളത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് വിദ്യാർഥികളുടെയും, അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും ജനാധിപത്യ അവകാശങ്ങൾ. സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കും, അദ്ധ്യാപകർക്കും, ജീവനക്കാർക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാർഥി യൂണിയൻ ഉൾപ്പെടെയുള്ള ജനാധിപത്യ വേദികൾ ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാർ തയ്യാറാവണം.
ഇൻ്റേണൽ മാർക്കിൻ്റെ പേരിൽ വലിയ വേട്ടയാടലുകളാണ് സ്വകാര്യ - സ്വാശ്രയ കോളേജുകളിൽ വിദ്യാർഥികൾക്ക് നേരെ നടക്കുന്നത്. ഈ അനുഭവത്തിൻ്റെ വെളിച്ചത്തിൽ സ്വകാര്യ സർവകലാശാലകളിൽ ഇൻ്റേണൽ മാർക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാർ തയ്യാറാവണം. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഫീസ് ഇളവുമുണ്ടാവണം. വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്ന ആശങ്കകൾ അനുഭാവപൂർവ്വം പരിഗണിച്ചും, വിദ്യാർഥി സംഘടനകളോട് ചർച്ച ചെയ്തും മാത്രമേ സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കാൻ പാടുള്ളൂ എന്ന് സംസ്ഥാന സർക്കാരിനോട് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.