ഹോസ്റ്റലിലെ ഭൂരിപക്ഷം വിദ്യാർഥികളുടേയും അറിവോടെയാണ് കഞ്ചാവ് എത്തുന്നതെന്നും,പ്രതി മൊഴി നൽകിയിട്ടുണ്ട്.
കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഷാരീഖിൻ്റെ മൊഴിയാണ് പുറത്തുവിട്ടിട്ടുള്ളത്. 18000 രൂപയ്ക്ക് തനിക്ക് ലഭിക്കുന്ന കഞ്ചാവ്, ഒരു ബണ്ടിലിന് 24000 രൂപയ്ക്കാണ് വിദ്യാർഥികൾക്ക് വിറ്റിരുന്നത്. ഒരു ബണ്ടിൽ കഞ്ചാവ് എത്തിച്ചാൽ തനിക്ക് 6000രൂപ ലാഭം കിട്ടുമെന്നും, ഹോസ്റ്റലിലെ ഭൂരിപക്ഷം വിദ്യാർഥികളുടേയും അറിവോടെയാണ് കഞ്ചാവ് എത്തുന്നതെന്നും, ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
റെയ്‌ഡിന്റെ സമയത്ത് സാധനം സേഫ് അല്ലെ എന്ന് ചോദിച്ച് ഫോണിൽ വിളിച്ച കോട്ടയം സ്വദേശിയായ മറ്റൊരു വിദ്യാർഥിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളെ പ്രതി ചേർക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. കേസിൽ പ്രതികളായ വിദ്യാർഥികൾ ക്യാംപസിന് പുറത്തും ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മൊത്ത കച്ചവടക്കാരനിൽ നിന്ന് വാങ്ങിയത് നാല് കിലോ കഞ്ചാവെന്നാണ് പിടിയിലായ പൂർവ വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പൊലീസ് കണ്ടെത്തിയത് രണ്ട് കിലോ കഞ്ചാവ് മാത്രമാണ്. ശേഷിക്കുന്ന രണ്ട് കിലോ ക്യാംപസിന് പുറത്ത് വിൽപ്പന നടത്തിയെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. ലഹരി മരുന്ന് സൂക്ഷിക്കാനുള്ള സുരക്ഷിത ഇടമായാണ് ഹോസ്റ്റലിനെ കണ്ടിരുന്നതെന്നും പൂർവ വിദ്യാർഥികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ALSO READ: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി
മാർച്ച് 13നായിരുന്നു രഹസ്യവിവരത്തെ തുടർന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം വരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ , കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.ഇതിൽ അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി കൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്‌ജീവ് പുറത്തുവിട്ടിരുന്നു. തന്നെ മനഃപൂർവം കുടുക്കിയതാണെന്നും, ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിരാജ് പറഞ്ഞത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.