ഇന്നത്തെ ശ്രമം അവസാനിപ്പിച്ചതോടെ ഡ്രഡ്ജർ കടലിൽ തന്നെ തുടരും
മുതലപ്പൊഴിയിൽ മണൽ നീക്കാൻ കൊണ്ടുവന്ന ഡ്രഡ്ജർ പൊഴിയിലേക്ക് പ്രവേശിപ്പിക്കാനായില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പൊഴിയിലേക്ക് പ്രവേശിപ്പിക്കാൻ കഴിയാത്തത്. ഇന്നത്തെ ശ്രമം അവസാനിപ്പിച്ചതോടെ ഡ്രഡ്ജർ കടലിൽ തന്നെ തുടരും.
മുതലപ്പൊഴിയിലെ മണൽ നീക്കാൻ ചന്ദ്രഗിരി ഡ്രഡ്ജർ എത്തിയത് കണ്ണൂരിൽ നിന്നാണ്. മൂന്ന് ദിവസത്തിനകം ഡ്രഡ്ജർ ഉപയോഗിച്ച് മണൽ നീക്കം ആരംഭിക്കാമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം ഡ്രഡ്ജർ ഇപ്പോഴും കടലിൽ തുടരുകയാണ്.
ALSO READ: മനോജ് എബ്രഹാം ഇനി ഡിജിപി; ഫയർ ആൻ്റ് റെസ്ക്യു മേധാവിയായി നിയമിച്ചു
വേലിയിറക്ക സമയത്ത് ഡ്രഡ്ജർ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയും എന്നായിരുന്നു എക്സിക്യൂട്ടീവ് എഞ്ചീനിയർ അനിൽകുമാറിൻ്റെ പ്രതീക്ഷ . മൂന്ന് ദിവസത്തിനുള്ളിൽ ഡ്രഡ്ജർ പ്രവർത്തനസജ്ജമാക്കാൻ കഴിയും. മെയ് 15നകം മണൽ നീക്കം പൂർത്തീകരിക്കാനാണ് തീരുമാനമെന്നും അനിൽകുമാർ വ്യക്തമാക്കിയിരുന്നു.
കായൽ തീരത്ത് വെള്ളം കയറി ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതത്തെ തുടർന്നാണ് പൊഴി പൂർണമായി മുറിക്കാൻ തീരുമാനമായത്. ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം കാര്യക്ഷമമെന്ന് പരിശോധിച്ച ശേഷമേ അനിശ്ചിതകാല സമരം അവസാനിപ്പികൂവെന്ന് സമരസമിതി തീരുമാനിച്ചിരുന്നു.